പശുപ്പാലിൽ സ്വർണമുണ്ടെന്ന് ബിജെപി നേതാവ്; പശുക്കളെ പണയം വെയ്ക്കാൻ കൊണ്ടുവന്ന് കർഷകൻ

പശുക്കളുടെ പാലില്‍ സ്വർണമുണ്ടെന്ന ബിജെപി നേതാവിന്റെ പ്രസ്താവനക്കു പിന്നാലെ പശുക്കളെ പണയം വെയ്ക്കാൻ കൊണ്ടുവന്ന് ക്ഷീരകര്‍ഷകന്‍‍. പശ്ചിമബംഗാളിലാണ് സംഭവം. നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്നും അതുകൊണ്ടാണ് പാലിന് സ്വർണനിറമുള്ളതെന്നുമായിരുന്നു പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവന. 

മണപ്പുറം ഗോൾഡ് ഫിനാൻസിലാണ് സ്വർണ പണയത്തിന് രണ്ട് പശുക്കളുമായാണ് ക്ഷീരകർഷകനെത്തിയത്. ''പശുവിന്റെ പാലിൽ സ്വർണമുണ്ടെന്ന് കേട്ടു. പശുക്കളെ ആശ്രയിച്ചാണ് കുടുംബം ജീവിക്കുന്നത്. 20 പശുക്കളുണ്ട്. 2 പശുക്കളെ സ്വർണപ്പണയത്തിന് വച്ചാൽ ഒരുപക്ഷെ കച്ചവടം വലുതാക്കാൻ കഴിഞ്ഞേക്കും'', ഒരു പ്രാദേശിക മാധ്യമത്തോട് കർഷകൻ പറഞ്ഞു. 

ബുർദ്വാനിൽ ഗോപ അഷ്ടമിയോടനുബന്ധിച്ച് നടന്ന പൊതു സമ്മേളനത്തിൽ വെച്ചായിരുന്നു ദിലീപ് ഘോഷിന്റെ പ്രസ്താവന. ഇന്ത്യക്കാർ മാതാവായി കാണുന്നത് നാടൻ പശുവിനെയാണെന്നും  ദിലീപ് ഘോഷ് പറഞ്ഞിരുന്നു. മുലപ്പാലിനു ശേഷം ഒരാൾ കുടിക്കുന്നത് പശുവിന്റെ പാലാണെന്നും പശുവിനോട് മോശമായി പെരുമാറുന്നത് അമ്മയോട് മോശമായി പെരുമാറുന്നതിന് തുല്യമാണെന്നും അത്തരക്കാർക്ക് അര്‍ഹിക്കുന്ന തിരിച്ചടി ലഭിക്കുമെന്നും ദീലീപ് ഘോഷ് പറഞ്ഞിരുന്നു.