മണിപ്പുര്‍ കലാപം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്നപരിഹാരത്തിനായി ഭരണസംവിധാനവും വിഭവശേഷിയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചെന്നും മോദി പറഞ്ഞു. അരുണാചല്‍പ്രദേശ് എക്കാലത്തും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ചൈനയുടെ അവകാശവാദത്തിന് മോദി മറുപടി നല്‍കി.
മണിപ്പുര്‍ കലാപത്തില്‍ എന്‍ ബിരേന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ സംരക്ഷിച്ചുകൊണ്ടാണ് അസം ട്രിബ്യൂണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. സംവേദനക്ഷമതയോടെ പ്രശ്നം കൈകാര്യം ചെയ്യുകയെന്നത് കൂട്ടുത്തരവാദിത്വമാണെന്ന് താന്‍ കരുതുന്നതായി മോദി. പ്രശ്നപരിഹാരത്തിനായി ഭരണസംവിധാനവും വിഭവശേഷിയും ഏറ്റവും മികച്ച രീതിയില്‍ തന്നെ വിനിയോഗിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ സമയബന്ധിതമായ ഇടപെടലിന്‍റെയും മണിപ്പുര്‍ സര്‍ക്കാരിന്‍റെ പരിശ്രമങ്ങളുടെയും ഫലമായി സ്ഥിതി മെച്ചപ്പെട്ടു. സംഘര്‍ഷം രൂക്ഷമായ വേളയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മണിപ്പുരില്‍ തങ്ങി സ്ഥിതി നേരിട്ട് വിലയിരുത്തി. പതിനഞ്ചില്‍ അധികം യോഗങ്ങള്‍ വിളിച്ചു. മണിപ്പുര്‍ സര്‍ക്കാരിന് വേണ്ട എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നിരന്തരം നല്‍കി. സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. സമാധാന നടപടികളും പുനരധിവാസ പ്രവര്‍ത്തനങ്ങളും തുടരുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ വടക്കുകിഴക്കന്‍ മേഖലയെ അവഗണിച്ചു. തന്‍റെ സര്‍ക്കാര്‍ 5 ലക്ഷം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. 70 ലധികം തവണ താന്‍ വടക്കുകഴക്ക് സന്ദര്‍ശിച്ചു. ഇതിന് മുന്‍പുള്ള പ്രധാനമന്ത്രിമാര്‍ ആകെ സന്ദര്‍ശിച്ചതിനേക്കാള്‍ കൂടുതല്‍. ജനങ്ങളുടെ വിശ്വാസം നേടി വിഘടനവാദത്തെ ശക്തമായി നേരിട്ടു. നാഗാ സമാധാന ചര്‍ച്ചകളുടെ ഭാഗമായ അന്തിമ കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകും. മ്യാന്‍മാറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ മിസോറം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
Modi on manipur riots