മൂന്നാം വിവാഹത്തിന് ശ്രമം; യുവാവിനെ നടുറോഡിലിട്ട് തല്ലി ഭാര്യമാർ; വിഡിയോ

മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ മുൻ ഭാര്യമാരും ബന്ധുക്കളും മർദിച്ചു. തമിഴ്നാട് റസിപാളയത്തിലാണ് സംഭവം. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ അരങ്ങൻ എന്ന ദിനേശിനെയാണ് പൊതുസ്ഥലത്തുവച്ച്‌ ഭാര്യമാര്‍ മര്‍ദിച്ചത്. 2016ലായിരുന്നു ദിനേശിന്റെ ആദ്യവിവാഹം. തിരുപ്പൂര്‍ സ്വദേശിനി പ്രിയദര്‍ശിനിയെയാണ് അരങ്ങന്‍ വിവാഹം കഴിച്ചത്. 

എന്നാല്‍ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആദ്യ ഭാര്യ ഇയാളുടെ മാനസികപീഡനത്തെ തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. പിന്നീട് വിവാഹമോചിതയും രണ്ടുവയസ്സുകാരന്റെ മാതാവുമായ അനുപ്രിയയെ ദിനേശ് വിവാഹം കഴിച്ചു. ഈ വിവാഹവും അധികനാള്‍ നീണ്ടുനിന്നില്ല. ഇവരും ദിനേശിനെ വിട്ടുനിന്നു. തുടർന്നാണ് മാട്രിമോണിയൽ വഴി മൂന്നാമത് വിവാഹത്തിന് ദിനേശ് ശ്രമിച്ചത്. 

സംഭവമറിഞ്ഞതോടെ ആദ്യഭാര്യയും രണ്ടാം ഭാര്യയും ദിനേശിന്റെ ഓഫീസിലെത്തി. എന്നാല്‍ ഇരുവരെയും അകത്തേക്ക് കയറ്റി വിട്ടില്ല. ഇതോടെ ഓഫിസിന്റെ ഗേറ്റിനു പുറത്തിരുന്ന് പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് ദിനേശ് പുറത്തുവന്നതോടെ ഭാര്യമാരും ഇവരുടെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.