മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടര്‍ന്നു; യുവതിയെ മകളുടെ മുന്നില്‍ ചുട്ടുകൊന്നു

മുത്തലാഖ് ചൊല്ലിയിട്ടും ഭർതൃവീട്ടിൽ താമസം തുടർന്ന യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ ശ്രാവസ്തി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 22 വയസ്സുകാരിയായ സായിദയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഓഗസ്റ്റ് ആറിന് സായിദയെ ഭര്‍ത്താവ് നഫീസ് (26) ഫോണ്‍ മുഖേനയാണ് മുത്തലാഖ് ചൊല്ലിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 

ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചിരുന്നുവെങ്കിലും പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പൊലീസ് തയാറായില്ല. യുവതിയോട് ഭർതൃവീട്ടിൽ തന്നെ തുടരാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നുവെന്നു ബന്ധുക്കൾ പറയുന്നു. മുംബൈയിൽ ജോലി ചെയ്തിരുന്ന സയീദയുടെ ഭർത്താവ് നഫീസ് ഫോൺ വഴിയാണ് സയീദയെ തലാഖ് ചൊല്ലിയത്. ഓഗസ്റ്റ് 15 ന് ഭർത്താവിനെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്താൻ നിർദേശിച്ചതിനെ തുടർന്ന് ഇരുവിഭാഗവും സ്റ്റേഷനിൽ ഹാജരായി. 

തുടർന്നു വീട്ടിൽ തർക്കമുണ്ടാകുകയും കൊലപാതകത്തിൽ കലാശിക്കുകയും ചെയ്തു. സയീദയുടെ തലമുടിയിൽ ഭർത്താവ് പിടിച്ചുവയ്ക്കുകയും ഭർത്താവിന്റെ സഹോദരിമാർ മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയുമായിരുന്നു. സയീദയുടെ അഞ്ചുവയസുകാരിയായ മകളിൽ നിന്നും െപാലീസ് മൊഴിയെടുത്തു. 

യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. സ്ത്രീധന പീഡനം, കൊലപാതകം എന്നീ വകുപ്പുകൾ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.