വലിയ വാർത്തകൾ വന്നിട്ടും സ്ക്രീനിൽ വരാതെ അർണബ്; ട്വിറ്ററിൽ ചർച്ച

വാർത്താധിഷ്ഠിത ചർച്ചകളിലെ പ്രശസ്ത അവതാരകനാണ് അർണാബ് ഗോസ്വാമി. റിപ്പബ്ലിക് ടിവിയുടെ മാനേജർ കൂടിയായ അർണാബിനെ കഴിഞ്ഞ രണ്ടാഴ്ചകളായി ചാനലിൽ കാണുന്നില്ല. ഒൻപത് മണിക്കുള്ള ചർച്ചാവേള അവതരിപ്പിക്കാനെത്തുന്നത് മറ്റ് രണ്ട് അവതാരകരാണ്. അർണാബ് ആണ് ചാനലിന്റെ മുഖവും പ്രധാന വാർത്ത അവതാരകനും. പ്രധാന വാർത്താ സംഭവങ്ങൾ ഉണ്ടായിട്ടും അർണാബ് ചർച്ചയ്ക്കെത്താത്തത് സോഷ്യൽ മീഡിയയിൽ ചർച്ചയായി. 

കുൽഭൂഷൺ ജാദവിന് അനുകൂലമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി, അസമിലെ വെള്ളപൊക്കം, കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, ബിഹാറിലെ വെള്ളപൊക്കത്തിനിടയിലും രാഷ്ട്രീയക്കാർ പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വം എന്നിവയെല്ലാം നടന്നിട്ടും അദ്ദേഹം ഈ ‘ഒളിച്ചുകളി’ നടത്തുന്നതെന്താണെന്നാണ് സോഷ്യൽ മീഡിയ ആശങ്കപ്പെടുന്നത്.

‘അർണാബ് ഇപ്പോൾ എവിടെ പോയിരിക്കുകയാണ്? മണ്ണിന്റെ മകനേ, ടി.ആർ.പി റേറ്റിങ്ങിന് വേണ്ടിയെങ്കിലും തങ്ങളുടെ വിലപ്പെട്ട സമയത്തിൽ കുറച്ച് അസമിന് വേണ്ടി ചിലവാക്കൂ. ഇപ്പോൾ അവർക്ക് അസമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ അൽപ്പം പോലും സമയമില്ല. ഞങ്ങളും ഇന്ത്യയുടെ ഭാഗമാണ്. ഇൻക്രെഡിബിൾ ഇന്ത്യയുടെ.’ രോഷത്തോടെ അസമിലെ ഒരു സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു. ‘അർണാബ് എവിടെയാണ്? രാജ്യത്തിനറിയണം(ദ നേഷൻ വാണ്ട്സ് ടു നോ)’ ട്വിറ്ററിൽ ആളുകൾ കുറിക്കുന്നു.