കുൽഭൂഷനെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ; വിധി എതിരല്ലെന്ന് ഇമ്രാൻ ഖാൻ

കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ ഉടൻ മോചിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ജാദവിന്റെ ശിക്ഷ പുന:പരിശോധിക്കണമെന്ന രാജ്യാന്തര നീതിന്യായ കോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ വ്യക്ത തേടണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

അതേസമയം, ജാദവിനെ കുറ്റവിമുക്തനാക്കാത്തത് പാക്കിസ്ഥാന്റെ വിജയമാണെന്ന വാദവുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്തുവന്നു.

രാജ്യാന്തര കോടതിയിലെ വിജയത്തിന്റെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാർലമെൻറിന്റെ ഇരുസഭകളെയും അറിയിച്ചു. കുൽഭൂഷൺ ജാദവ് നിരപരാധിയാണ്. പാക്കിസ്ഥാൻ ബലം പ്രയോഗിച്ചാണ് കുറ്റസമ്മതം നടത്തിയത്.

വിധി പുന:പരിശോധിക്കണമെന്നും നയതന്ത്ര സഹായം അനുവദിക്കണമെന്നുമുള്ള രാജ്യാന്തര കോടതി നിർദേശം ഇന്ത്യൻ നിലപാടുകളുടെ വിജയമാണ്. ജാദവിന്റെ സുരക്ഷയ്ക്കും മോചനത്തിനും തീവ്രശ്രമം തുടരുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

വിധി പുന:പരിശോധിക്കണമെന്ന നിർദേശത്തിൽ രാജ്യാന്തര കോടതിയോട് വ്യക്തതതേടാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന ആവശ്യം കോൺഗ്രസ് ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല.

അതേസമയം, ജാദവ് കുറ്റക്കാരനാണെന്ന് ആവർത്തിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജ്യാന്തര കോടതി വിധി പാക്കിസ്ഥാന് എതിരല്ലെന്നും നിയമമനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും ട്വീറ്റ് ചെയ്തു.