കർണാടകയിൽ പ്രതിസന്ധി; കോൺഗ്രസ് അധ്യക്ഷൻ ആര്? ചർച്ച വൈകുന്നു

കര്‍ണാടകയിലെ പ്രതിസന്ധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ വൈകുന്നു. കര്‍ണാടകയില്‍ പ്രശ്നപരിഹാരമായ ശേഷം പ്രവര്‍ത്തകസമിതി ചേരും. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഒരാളുടെ പേരിലേക്ക് പാര്‍ട്ടി എത്തിയിട്ടില്ല. അനൗദ്യോഗിക ചര്‍ച്ചകള്‍ ഏഴു മണിക്ക് കോണ്‍ഗ്രസ് വാര്‍ റൂമില്‍ നടക്കും.

കോണ്‍ഗ്രസിന് അധ്യക്ഷനില്ലാതായിട്ട് നാല്‍പ്പത്തിമൂന്ന് ദിവസം പിന്നിടുന്നു. അധ്യക്ഷ ചര്‍ച്ചകളിലേക്ക് പാര്‍ട്ടി കടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ചര്‍ച്ചകള്‍ക്ക് വേഗം കുറഞ്ഞു. ബുധനാഴ്ച പ്രവര്‍ത്തകസമിതി യോഗം ചേരുമെന്ന സൂചനകള്‍ നേരത്തെ പുറത്തു വന്നിരുന്നു. നിലവിലെ സാഹചര്യത്തില്‍ അന്ന് യോഗം നടക്കാനിടിയില്ല.

ബംഗളൂരുവിലുള്ള സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തിരിച്ചെത്തിയ ശേഷമേ ചര്‍ച്ചകള്‍ക്ക് വേഗം വയ്ക്കൂ . അഹമ്മദ് പട്ടേലിന്‍റെ നേതൃത്വത്തില്‍ അനൗദ്യാഗിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് യുവനേതാവിന് വേണ്ടി രംഗത്തുവന്നത് മുതിര്‍ന്ന നേതാക്കളെ സമ്മര്‍ദത്തിലാക്കുന്നുമുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യയെ പാര്‍ട്ടി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.