ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ട് ഭർത്താവും രക്ഷിതാക്കളും; ക്രൂരത വിഡിയോയില്‍

ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളി വീഴ്ത്തി കൊല്ലാൻ ശ്രമിച്ച് ഭർത്താവും മാതാപിതാക്കളും. തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം. 38 വയസ്സുകാരിയായ ആരതി അരുൺ ആണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. സിസിടിവി ദൃശ്യങ്ങൾ ഓൺലൈനിലൂടെ പ്രചരിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഭർത്താവ് അരുൺ ജൂഡ് അമൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും മാതാപിതാക്കൾ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ.

2008ൽ വിവാഹിതരായ ആരതിയും അരുണും തമ്മിലുള്ള ദാമ്പത്യബന്ധം തീർത്തും അസ്വാരസ്യങ്ങൾ നിറഞ്ഞതായിരുന്നെന്നും അരുൺ തന്നെയും രണ്ട് മക്കളെയും ഉപദ്രവിക്കാറുണ്ടെന്നും ആരതി പറയുന്നു. തുടർന്ന് 2014ൽ   താൻ വേർപിരിയാൻ തീരുമാനിച്ചിരുന്നെന്നും ആരതി പറയുന്നു. ഗാർഹിക പീഡനത്തിനത്തിൽ നൽകിയ പരാതിയും  വേർപിരിയാന്‍ ആഗ്രഹിച്ച് നൽകിയ ഹർജിയും മുംബൈ കോടതിയിൽ നില നിൽക്കെ തന്നെ അരുണിന്റെ അപേക്ഷയെത്തുടർന്ന് പുതിയ ജീവിതത്തിനായ് തയ്യാറായ യുവതിയാണ് വീണ്ടും അപകട സാഹചര്യത്തിലെത്തിയത്.

തുടർന്ന് അരുണിന്റെ വാക്ക് വിശ്വസിച്ച് കഴിഞ്ഞ മെയ് മാസത്തിൽ അവധി ആഘോഷിക്കാൻ ഊട്ടിയിലെത്തിയ യുവതിക്കും മക്കൾക്കും അവിടെയും നേരിടേണ്ടി വന്നത് സമാനമായ പീഡനങ്ങളായിരുന്നു. അന്ന് ഊട്ടി പൊലീസ് സ്റ്റേഷനിൽ ആരതി പരാതി നൽകിയെങ്കിലും ഒരു മാപ്പപേക്ഷ എഴുതി നൽകി അരുൺ രക്ഷപ്പെട്ടു. കോയമ്പത്തൂരിൽ തിരിച്ചെത്തിയപ്പോഴും ഉപദ്രവം തുടർന്നു. അതിനിടെയാണ് കരുതിക്കൂട്ടി തന്നെ കാറിൽ നിന്നും തള്ളി വീഴ്ത്തിയത്. അപ്പോൾ അരുണിന്റെ മാതാപിതാക്കളും കാറിലുണ്ടായിരുന്നു. വീഴ്ച്ചയിൽ കൈകാലുകൾക്കും തലയിലും സാരമായി തന്നെ പരുക്കേറ്റ ആരതി ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ കേസെടുത്തു.