പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിൽ 'ദുരൂഹപെട്ടി'; വിവാദം ചൂടാകുന്നു; വിഡിയോ

കര്‍ണാടകയിൽ തിരഞ്ഞെടുപ്പു റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിലെ ദുരൂഹപെട്ടിയെ ചൊല്ലി വിവാദം.  ഹെലികോപ്റ്ററില്‍ ദുരൂഹമായ പെട്ടി എത്തിച്ച് സ്വകാര്യ ഇനോവയില്‍ കടത്തിയെന്നാണ് വാർത്ത. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് റാലിക്കായി മോദി എത്തിയതിന് പിന്നാലെയുള്ള ചില ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കര്‍ണ്ണാടകയിലെ യുവ കോണ്‍ഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററില്‍ വിഡിയോ പോസ്റ്റ് ചെയ്തത്. 

കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു എന്നാണ് ട്വീറ്റിൽ പറയുന്നത്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇനോവയില്‍ കയറ്റി വേഗത്തില്‍ ഓടിച്ചുപോകുന്നതും വിഡിയോയിൽ കാണാം. സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്ത് കൊണ്ട് ഈ ഇനോവ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തില്‍ ഉള്‍പ്പെടുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. 

ദുരൂഹപെട്ടി സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം നടത്തണമെന്നാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം.