മോദി ഭരണകാലത്ത് ബീഫ് കയറ്റുമതിയിൽ കുതിപ്പ്; റിപ്പോർട്ട്

ഗോവധവുമായും പശുക്കളെ കൈവശം വെച്ചതുമൊക്കെയായി ബന്ധപ്പെട്ട് കൊലപാതകങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും ഏറെ നടന്നിട്ടുള്ള മോദി ഭരണകാലത്തു തന്നെ ബീഫ് കയറ്റുമതിയിലും വന്‍ കുതിപ്പുണ്ടായതായി റിപ്പോർട്ട്. അഗ്രികള്‍ച്ചറല്‍ പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട്‌സ് ഡെവലപ്മന്റെ് അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് പുതിയ വിവരം. 

മോദി സർക്കാര്‍ അധികാരത്തിലേറിയ 2014 ല്‍ 13,65,643 മെട്രിക് ടണ്‍ ഇറച്ചിയാണ് കയറ്റുമതി ചെയ്തത്. 2014-2015ല്‍ 14,75,540 മെട്രിക് ടണ്‍ ആയി ഇത് മാറി. പത്ത് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന അളവായിരുന്നു ഇത്. 2016-2017ല്‍ കയറ്റുമതി  13,30,013 മെട്രിക് ആയി ഉയർന്നു. 2017-2018ല്‍ കയറ്റുമതി മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1.3 ശതമാനം വര്‍ധിച്ച് 13,48,225 മെട്രിക് ടണ്‍ ആയും ഉയര്‍ന്നു.

ഹ്യൂമൻ റൈറ്റ്സ് വാച്ചിൻറെ റിപ്പോർട്ട് അനുസരിച്ച് 400 കോടി ഡോളറിന്റെ ഇറച്ചിയാണ് ഇന്ത്യയില്‍ നിന്നും ഒരു വര്‍ഷം കയറ്റുമതി ചെയ്യുന്നത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.