'ഭർത്താവിനെ കൊല്ലാൻ യുവതിയുടെ വാഗ്ദാനം 16 ലക്ഷം'; മൃതദേഹം കോട്ടൻ ബാഗിലാക്കി; നടുക്കം

ഹരിയാനയിലെ ഗുരുഗ്രാമിൽ ഭർത്താവിനെ വാടക കൊലയാളികളെ ഏർപ്പെടുത്തി അതിക്രൂരമായി െകാലപ്പെടുത്തിയ ഭാര്യയേയും സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ജോഗിന്ദർ സിങ്ങ് എന്ന യുവാവാണ് അതിക്രൂരമായി കൊലപ്പെട്ടത്. ഞായാറാഴ്ച ഗുരുഗ്രാമിലെ ഒരു മലയിടുക്കിൽ നിന്നാണ് പൊലീസ് കോട്ടൻ ബാഗിൽ പൊതിഞ്ഞ നിലയിൽ ജോഗിന്ദറിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടൻ ബാഗിൽ ഭംഗിയായി പൊതിഞ്ഞ മൃതദേഹം കയർ ഉപയോഗിച്ച് നന്നായി കെട്ടിമുറുക്കിയ നിലയിലായിരുന്നു.

സംഭവത്തിൽ ജോഗിന്ദറിന്റെ ഭാര്യ സ്വീറ്റിയും ഏഴ് സഹായികളും പിടിയിലായി. തന്റെ ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികളെ ഏർപ്പെടുത്തിയതായി സ്വീറ്റി പൊലീസിനോട് സമ്മതിക്കുകയും െചയ്തു. 16 ലക്ഷം രൂപയോളം സ്വീറ്റി വാടക കൊലയാളികൾക്ക് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഭർത്താവിന്റെ അവിഹിത ബന്ധമാണ് തന്നെ ഈ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്ന് സ്വീറ്റി മൊഴി നൽകി. ഭർത്താവിന്റെ പേരിലുളള ഭാരിച്ച സ്വത്തുവകകൾ കാമുകിയുടെ പേരിലേയ്ക്ക് മാറ്റുമോയെന്ന ഭയമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

ജനുവരി15–16 തീയതികളിലായി അതിക്രൂരമായി ജോഗിന്ദറിനെ മർദ്ദിച്ചു അവശനാക്കിയതിനു ശേഷം കൊലപ്പെടുത്തി മലയിടുക്കിയിലേയ്ക്ക് മൃതദേഹം എറിഞ്ഞു കളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. ജനുവരി 17–ാം തീയതി ഭർത്താവിനെ കാൺമാനില്ലെന്ന് കാണിച്ച് ഇവർ െപാലീസിൽ പരാതി നൽകിയിരുന്നു. സ്വീറ്റിയുടെ പരാതിയിൽ മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കൂട്ടുപ്രതികളെല്ലാം ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നുളളവരാണ്.