‘മകനെ നഷ്പ്പെട്ട വൃദ്ധന്‍ പോലും അത് മറക്കും, കോൺഗ്രസ് നോട്ടുനിരോധനം മറക്കില്ല’; വിചിത്രം

നോട്ടുനിരോധനത്തെ വീണ്ടും പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിനെ കടന്നാക്രമിച്ചാണ് മോദിയുടെ പുതിയ പരാമർശം. മകനെ നഷ്പ്പെട്ട വൃദ്ധന്‍ പോലും ഒരു വർഷം കൊണ്ട് ആ വേദനയിൽ നിന്നും മുക്തി നേടും. എന്നാൽ നോട്ടുനിരോധനത്തിനു ശേഷം രണ്ടു വർഷങ്ങള്‍ കഴിഞ്ഞും കോൺഗ്രസ് അതിൽ നിന്നും പുറത്തു കടന്നിട്ടില്ലെന്നാണ് മോദിയുടെ പുതിയ പ്രസ്താവന. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പു റാലിക്കിടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കോൺഗ്രസ് കുടുംബാംഗങ്ങൾ മാത്രമാണ് ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നത്. കാരണം, അവർ നാലു തലമുറകള്‍ കൊണ്ട് സമ്പാദിച്ചത് ഒറ്റയടിക്ക് ഇല്ലാതായി'', മോദി പറഞ്ഞു. നോട്ടുനിരോധനം തുടക്കത്തിൽ അൽപം ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും അതിന് മാപ്പു ചോദിക്കുന്നുവെന്നും കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ജനങ്ങളെ കള്ളവാഗ്ദാനങ്ങൾ നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ്. കർണാടകയിൽ കാര്‍ഷികകടങ്ങൾക്ക് ഇളവു നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടും ഒന്നും നടന്നില്ല. കോൺഗ്രസ് എപ്പോഴും തൂക്കുമന്ത്രിസഭകളെ പിന്തുണച്ചിട്ടുണ്ട്. പക്ഷേ രാജ്യത്തിനുണ്ടാകുന്ന നഷ്ടത്തെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.