'അത് കള്ളവാഗ്ദാനം, അച്ഛാ ദിൻ വരില്ല'; മോദിയുടെ അപരൻ പറയുന്നു

രൂപം മോദിയുടേയു പോലെ, വസ്ത്രധാരണം മോദിക്കു സമാനം, സംസാരരീതിയും അതുപോലെ. പക്ഷേ സമാനതകൾ ഇവിടെ അവസാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ അപരന്‍ ഛത്തീസ്ഗഢിൽ പ്രചരണം നടത്തുന്നത് കോൺഗ്രസിനു വേണ്ടിയാണ്. അച്ഛേ ദിൻ ഒരിക്കലും രാജ്യത്ത് വരാൻ പോകുന്നില്ല എന്നാണ് അഭിനന്ദൻ പതക് എന്ന ഈ മോദി അപരന് പറയാനുള്ളത്. 

എൻഡിഎ സഖ്യകക്ഷിയായ 'റിപ്പബ്ലിക്കന്‍ പാർട്ടി ഓഫ് ഇന്ത്യ'(ആർപിഐ) അംഗമായിരുന്ന അഭിനന്ദൻ കോൺഗ്രസിലേക്ക് ചുവടുമാറിയിട്ട് ഒരു മാസം ആയതേ ഉള്ളൂ.

''ഞാൻ മോദിയെപ്പോലെ ഇരിക്കുന്നതുകൊണ്ട് ആളുകൾ എന്നോട് ചോദിക്കും, എപ്പോഴാണ് 2014 ല്‍ മോദിജി വാഗ്ദാനം ചെയ്ത അച്ഛാ ദിൽ വരുന്നതെന്ന്. സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടു വേദനിച്ചാണ് ഞാൻ ബിജെപിക്കൊപ്പമുണ്ടായിരുന്ന ആർപിഐ വിട്ടത്'', അഭിനന്ദൻ  പറയുന്നു.

ബിജെപിയുടേത് കള്ള വാഗ്ദാനമായിരുന്നുവെന്നും വികസനമുറപ്പാക്കാൻ കോണ്‍ഗ്രസിനു മാത്രമേ സാധിക്കൂ എന്നുമാണ് പ്രചാരണവേദികളിൽ അഭിനന്ദന്‍ ഉറപ്പിച്ചു പറയുന്നത്. ചിലപ്പോള്‍ പരിഹാസരൂപത്തില്‍ മോദിയെ അനുകരിക്കാറുമുണ്ട്. 

എന്നാൽ കോൺഗ്രസ് പ്രചാരണത്തിന് മോദിയുടെ അപരനെ ഇറക്കുന്നത് അദ്ദേഹത്തിൻറെ സ്വീകാര്യതക്ക് തെളിവാണെന്ന് ബിജെപി പറയുന്നു. 

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അഭനന്ദിനെപ്പോലെ നിരവധി മോദി അപരൻമാരെ ബിജെപി കളത്തിലിറക്കിയിരുന്നു.