പെട്രോളിന് ഉടൻ 100 രൂപയാകും; നോട്ടിൽ നിങ്ങള്‍ എന്തുനേടി? കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ടിഡിപി

കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡു. നോട്ടുനിരോധനത്തിന് രണ്ടുവർഷം തികയാനിരിക്കെ നിരോധിച്ച മുഴുവൻ നോട്ടുകളും തിരിച്ചെത്തിയെന്ന ആർബിഐ റിപ്പോർട്ടിന്റെയും രൂപ്യയുടെ മൂല്യത്തകർച്ചയുടെയും സാഹചര്യത്തിലാണ് ചന്ദ്രബാബു നായിഡുവിന്റെ വിമർശനം.

ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 100 രൂപ കൊടുക്കേണ്ട അവസ്ഥ ഉടൻ വരുമെന്ന് ചന്ദ്രബാബു പറയുന്നു. ''ഓരോ ദിവസവും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടേയിരിക്കുന്നു. മൂല്യം ഇടിഞ്ഞ് 100ൽ എത്തിയാലും വലിയ അത്ഭുതമില്ല. പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു'', ചന്ദ്രബാബു പറയുന്നു.

ഡോളർ കൊടുത്ത് പെട്രോൾ വാങ്ങേണ്ട അവസ്ഥയാണിനി ഉണ്ടാകുക. രണ്ടുവർഷംകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക രംഗം തവിടുപൊടിയായെന്നും സാമ്പത്തിക അച്ചടക്കം ഇല്ലാതായെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. 

നോട്ടുനിരോധനത്തിലൂടെ കേന്ദ്രം എന്താണ് നേടിയത്? കള്ളപ്പണം പിടിക്കാനെന്ന് പറഞ്ഞുള്ള ഈ നാടകം എന്തിനുവേണ്ടിയായിരുന്നുവെന്നും ചന്ദ്രബാബു നായിഡു ചോദിക്കുന്നു.

ആന്ധ്രാപ്രദേശിന് പ്രത്യേക നടപടി നൽകാത്തതിൽ പ്രതിഷേധിച്ച് ടിഡിപി എൻഡിഎ വിട്ടിരുന്നു. 

പരാജയവാദങ്ങളെ ശരിവെച്ച് നിരോധിച്ചവയിൽ 99.3 ശതമാനം നോട്ടുകളും തിരിച്ചുവന്നെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ഈയടുത്താണ് പുറത്തുവന്നത്.