പ്രണയിനിക്ക് രാഖി കെട്ടണമെന്ന് അധ്യാപകർ; വിദ്യാർഥി സ്കൂളിനുമുകളിൽ നിന്നുചാടി; രോഷം

പ്രണയിനിയുടെ കയ്യിൽ രാഖി കെട്ടാൻ നിർബന്ധിച്ച അധ്യാപകർക്ക് മുന്നിൽ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. ത്രിപുരയിലെ അഗർത്തലയിലെ സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയാണ് പതിനെട്ടുകാരന്റെ ആത്മഹത്യാശ്രമം.

ദിലീപ് കുമാറും അതേ ക്ലാസിലെ പെൺകുട്ടിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇതറിഞ്ഞ പ്രിൻസിപ്പലും അധ്യാപകരും തിങ്കളാഴ്ച ദിലീപിന്റെ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി. ഇവരുടെ സാന്നിധ്യത്തിൽ പെൺകുട്ടിയുടെ കയ്യിൽ രാഖി കെട്ടാൻ ആവശ്യപ്പെട്ടു. 

എന്നാൽ രാഖി കെട്ടാൻ ഇരുവരും വിസ്സമതം പ്രകടിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ രണ്ടാം നിലയിലേക്ക് പോയ ദിലീപ് അവിടെനിന്നും എടുത്തുചാടി ആത്മഹത്യക്ക് ശ്രമിച്ചു. ദിലീപിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 

സംഭവത്തെത്തുടർന്ന് വിദ്യാർഥികളും മാതാപിതാകളും സ്കൂൾ അധികൃതർക്കെതിരെ പ്രതിഷേധമുയർത്തി. കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.