മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവര്‍ക്ക് താനും സഹോദരി പ്രിയങ്ക ഗാന്ധിയും പൂര്‍ണമായും മാപ്പ് നല്‍കിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിങ്കപ്പൂരില്‍ ഐഐഎം പൂര്‍വ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍ ഓര്‍മകളില്‍ വികാരഭരിതനായത്. 'അന്ന് ഞങ്ങള്‍ വളരെ അസ്വസ്ഥരായിരുന്നു. വേദനയുണ്ടാക്കുകയും ചെയ്തു.
വര്‍ഷങ്ങളോളം രോഷം നിലനിന്നെങ്കിലും എങ്ങനെയൊക്കെയോ അത് തണുത്തു. ഇപ്പോള്‍ പൂര്‍ണമായും പൊറുത്തു കഴിഞ്ഞു,' നിറഞ്ഞ കയ്യടികള്‍ക്കിടെ വികാരഭാരത്തോടെ രാഹുല്‍ പറഞ്ഞു. അച്ഛനും മുത്തശ്ശി മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും കൊല്ലപ്പെടാന്‍ പോകുകയാണെന്ന് കുടുംബത്തിന് അറിയാമായിരുന്നു. മുത്തശ്ശി അച്ഛനോട് ഇക്കാര്യം പറഞ്ഞിരുന്നു.
ഞാന്‍ അച്ഛനോടും പറഞ്ഞിരുന്നു. അദ്ദേഹം കൊല്ലപ്പെടുമെന്ന്– രാഹുല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ ദുഷ്ടശക്തികളോട് എതിരിടുകയോ ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കുകയോ ചെയ്താല്‍ കൊല്ലപ്പെട്ടേക്കാം എന്നതാണ് അവസ്ഥ– അദ്ദേഹം പറഞ്ഞു. 1991 മേയ് 21നാണ് തമിഴ്‌നാട്ടില്‍ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ശ്രീലങ്കന്‍ തമിഴ് ഭീകര സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.
താന്‍ വളര്‍ന്നത് സവിശേഷാനുകൂല്യങ്ങളുടെ തണലിലാണെന്ന ധാരണ തിരുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. 'എന്റെ മുത്തശ്ശി കൊല്ലപ്പെടുമ്പോള്‍ എനിക്ക് 14 വയസ്സായിരുന്നു. പിന്നീട് എന്റെ അച്ഛനും കൊല്ലപ്പെട്ടു. പിന്നീട് ജീവിതെ ഒരു പ്രത്യേക അന്തരീക്ഷത്തിലായിരുന്നു. എപ്പോഴും 15 പേര്‍, രാവും പകലും കൂടെയുണ്ടാകും. ഇതൊരു സവിശേഷ പരിഗണനയാണെന്ന് ഞാന്‍ കരുതുന്നില്ല– അദ്ദേഹം പറഞ്ഞു.
രണ്ട് ചോദ്യങ്ങളെ രാഹുല്‍ നേരിട്ട വഴി
സിംഗപ്പൂരിലെ ഒരു സംവാദ പരിപാടിയില്‍ കോണ്‍ഗ്രസിനും നെഹ്റു കുടുംബത്തിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ എഴുത്തുകാരന് മുഖമടച്ച് മറുപടി നൽകി രാഹുൽ ഗാന്ധി. ‘
എന്റെ പേര് പി.കെ. ബസു, ഏഷ്യയുടെ സമഗ്രമായ സാമ്പത്തിക രാഷ്ട്രീയം പറയുന്ന ആദ്യ പുസ്‌കമായ ഏഷ്യ റീബോണ്‍ എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്‍’ എന്ന് പറഞ്ഞാണ് വിമര്‍ശകന്‍ സ്വയം പരിചയപ്പെടുത്തിയത്. നിങ്ങളുടെ കുടുംബം ഇന്ത്യ ഭരിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ ആളോഹരി വരുമാനം ലോക ശരാശരിയെക്കാളും തീരെ കുറവായിരുന്നു. എന്നാല്‍ നിങ്ങളുടെ കുടുംബത്തിലുള്ളവർ പ്രധാനമന്ത്രി പദം വിട്ടപ്പോള്‍ ആളോഹരി വരുമാനം വേഗത്തില്‍ വര്‍ധിച്ചു. ഇത് എന്തുകൊണ്ടാണ് ? ഇതായിരുന്നു ഇക്ണോമിക് ഹിസ്റ്ററി അധ്യാപകൻ കൂടിയായ ബസു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോട് ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന്. ഇതിന് പിന്നാലെ നെഹ്റു കുടുംബത്തേയും കോണ്‍ഗ്രസിനെയും പുകഴ്‍ത്തി മറ്റൊരാള്‍ സംസാരിക്കുകയും ചെയ്തിരുന്നു.
സിംഗപ്പൂരിലെ ലീ ക്വാൻ യു സ്കൂൾ ഓഫ് പബ്ലിക് പോളിസിയിൽ നടന്ന ചർച്ചാസമ്മേളനത്തിൽ രൂക്ഷവിമര്‍ശനം നടത്തിയ വ്യക്തിയേയും കോണ്‍ഗ്രസിനെയും നെഹ്‌റു കുടുംബത്തിനേയും പുകഴ്ത്തിയ മറ്റൊരാളെയും തിരുത്തി രാഹുൽ നൽകിയ മറുപടികളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. തന്റെ കുടുംബത്തെ മോശക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ച ബസുവിന്റെ ചോദ്യത്തിന് മുന്നില്‍ പ്രകോപിതനാകാതെ, വളരെ പക്വതയോടെയായിരുന്നു രാഹുലിന്റെ മറുപടി. സംവാദ പരിപാടിയുടെ മോഡറേറ്റര്‍ ഈ ചോദ്യത്തിന് മറുപടി നല്‍കണമോയെന്ന് താങ്കള്‍ക്ക് തീരുമാനിക്കാം എന്ന നിര്‍ദേശത്തോട്, അതിന് ഞാന്‍ മറുപടി പറയാം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് പറയുന്നതും കോണ്‍ഗ്രസാണ് ഈ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പുരോഗതിക്കും കാരണം എന്ന് പറയുന്നതും ഒരുപോലെ തെറ്റാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ ഈ നേട്ടങ്ങളില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടുക എന്നത് ആ നേട്ടത്തിന്റെ ഭാഗമല്ല എന്ന് കരുതുന്നവര്‍, ആര്‍എസ്എസ് ശക്തമായി എതിര്‍ത്തിരുന്ന ഒരു വ്യക്തിക്ക് ഒരു വോട്ട്, ഹരിത വിപ്ലവം ആ നേട്ടത്തിന്റെ ഭാഗമല്ലെന്ന് കരുതുന്നവര്‍, ടെലികോം വളര്‍ച്ച ആ നേട്ടത്തിന്റെ ഭാഗമല്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, ഉദാരവത്കരണം തുടങ്ങി ഇതൊന്നും നേട്ടമല്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ പുതിയൊരു പുസ്തകം എഴുതണമെന്ന് പി.കെ. ബസുവിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.
എതിരാളികളെയും തന്നെ ഇഷ്ടപ്പെടാത്തവരെയും സ്നേഹിക്കാനാണ് താൻ പഠിച്ചിട്ടുള്ളത്. ഞാന്‍ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. നിങ്ങള്‍ക്ക് എന്നോട് അത് പറയാനുള്ള അവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും രാഹുൽ പറഞ്ഞു. എന്നാൽ ഒരു കാര്യം കൂടി പറയാം, നിങ്ങള്‍ എന്നോട് സംസാരിച്ചതു പോലെ, ചോദിച്ചതു പോലെ മിസ്റ്റര്‍ നരേന്ദ്ര മോദിയോട് ഇടപെടാന്‍ കഴിയില്ല. മോദി നിങ്ങളോട് ഒരിക്കലും ഇങ്ങനെയായിരിക്കില്ല പെരുമാറുക. നിങ്ങള്‍ എന്നോട് ചോദിച്ചത് പോലെ മോദിയോട് പറയാനുള്ള ധൈര്യമുണ്ടാകില്ല. എന്നോട് സംവദിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും നിങ്ങള്‍ക്കുണ്ട്. ഈ കാര്യത്തില്‍ എനിക്ക് എന്നെ കുറിച്ച് അഭിമാനമുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.