ജാതീയവിഷം ഗ്രാമങ്ങളെ നശിപ്പിക്കുകയാണെന്നും ഗ്രാമീണജനതയുടെ സ്വപ്നങ്ങളെ തകർക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന ഗ്രാമങ്ങളുണ്ടാകാൻ ജാതീയതയെ മറികടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്കർത്താവായ നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദിയും സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണന്റെ 115–ാം ജന്മവാർഷികവും പ്രമാണിച്ചു ചേർന്ന സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു മോദി.
ഗ്രാമവികസനത്തിനു ഫലാധിഷ്ഠിത, സമയാധിഷ്ഠിത സമീപനമാണ് ആവശ്യം. നല്ല ഭരണം കാഴ്ചവയ്ക്കാൻ കഴിയുന്ന സംസ്ഥാനങ്ങൾക്കു കൂടുതൽ പദ്ധതികൾ തുടങ്ങാനും തൊഴിലവസരം വർധിപ്പിക്കാനും കഴിയും. നഗരങ്ങളിലേതുപോലെ ഗ്രാമങ്ങളിലും 24 മണിക്കൂർ വൈദ്യുതി – ജല വിതരണം, ഇന്റർനെറ്റ് സൗകര്യം എന്നിവ ഉണ്ടായാൽ ഉദ്യോഗസ്ഥരും ഡോക്ടർമാരും അധ്യാപകരുമൊക്കെ അവിടെത്തന്നെ താമസിക്കും. അവരുടെ സാന്നിധ്യം ഗ്രാമങ്ങൾക്കു ഗുണകരമാവുകയും ചെയ്യും. നഗരത്തിലെ വിദ്യാർഥിക്കു കിട്ടുന്ന സൗകര്യങ്ങൾ ഗ്രാമത്തിലെ വിദ്യാർഥിക്കും ലഭ്യമാക്കണം – മോദി പറഞ്ഞു.
എംപിമാർക്കും എംഎൽഎമാർക്കും വിവിധ വകുപ്പുകളിലെ പദ്ധതി നടത്തിപ്പു നിരീക്ഷിക്കാൻ വേണ്ടിയുള്ള ‘ദിശ’ എന്ന പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 11 സ്വയംതൊഴിൽ പരിശീലന കേന്ദ്രങ്ങളും സസ്യഗവേഷണ കേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.