രാജ്യം ഉറക്കമൊഴിച്ച് ഉറ്റുനോക്കിയ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയുടെ കുതിരക്കച്ചവടത്തെ അതിജീവിച്ച് കോൺഗ്രസിന് മിന്നുന്ന വിജയം. മുതിർന്ന നേതാവും സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേൽ തന്റെ രാജ്യസഭാ സീറ്റ് നിലനിർത്തി. ജയം ദേശീയതലത്തിൽതന്നെ കോൺഗ്രസിനു വലിയ പോരാട്ടത്തിനു ശക്തിപകരും. മുൻ കോൺഗ്രസുകാരൻ കൂടിയായ ബൽവന്ത്സിങ് രാജ്പുത്തിനെയാണു അഹമ്മദ് പട്ടേൽ മലർത്തിയടിച്ചത്. അഹമ്മദ് പട്ടേൽ 44 വോട്ടുകൾ നേടി. ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവരാണു വിജയിച്ച ബിജെപി സ്ഥാനാർഥികൾ. രാജ്യത്തെ എട്ടു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ നാടകീയ–രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ഫലപ്രഖ്യാപനമുണ്ടായത്. തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനവും സ്വന്തം പാളയത്തിലെ വോട്ടു ചോർച്ചയും ബിജെപിക്കു വലിയ ആഘാതമായി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്കു തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണൽ 45 മിനിറ്റോളം വൈകിയാണ് ആരംഭിച്ചത്. പിന്നീട്, പലതവണ നിർത്തിവയ്ക്കേണ്ടിയുംവന്നു. രണ്ട് വിമത എംഎൽഎമാരുടെ വോട്ടുകൾ റദ്ദാക്കണമെന്ന കോൺഗ്രസിന്റെ പരാതി വന്നതോടെയാണ് വോട്ടെണ്ണൽ നിർത്തിവച്ചത്. രണ്ട് എംഎൽമാർ വോട്ടു ചെയ്തശേഷം അമിത് ഷായെ ബാലറ്റ് പേപ്പർ കാണിച്ചെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. പരാതിയുമായി നേതാക്കൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതോടെ ശ്രദ്ധാകേന്ദ്രം ഗുജറാത്തിൽനിന്നു ഡൽഹിയിലേക്കു മാറി.
കോൺഗ്രസിന്റെ ദേശീയ നേതാക്കളും ബിജെപിയുടെ കേന്ദ്രമന്ത്രിമാരും തിരഞ്ഞെടുപ്പു കമ്മിഷനെ കാണാൻ നേരിട്ടെത്തി. നാടകീയ നീക്കങ്ങളുടെ മണിക്കൂറുകൾ പിന്നിട്ടപ്പോൾ കോൺഗ്രസിന്റെ പരാതി അംഗീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പുവന്നു. തുടർന്നു വോട്ടെണ്ണൽ പുനരാരംഭിച്ചെങ്കിലും കോൺഗ്രസിന്റെ അതേ പരാതിയുമായി ബിജെപിയും മറുനീക്കത്തിനു മരുന്നിട്ടു. വീണ്ടും വോട്ടെണ്ണൽ നിലച്ചു. പരാതി പരിശോധിച്ചശേഷം വോട്ടെണ്ണൽ തുടരാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയതോടെയാണ് ഫലപ്രഖ്യാപനത്തിനു വഴിതെളിഞ്ഞത്.
രണ്ടു വോട്ടുകൾ അസാധുവായതോടെ ഒരു സ്ഥാനാർഥിക്കു ജയിക്കാൻ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. നേരത്തേ 45 ആയിരുന്നു. 43 കോൺഗ്രസ് എംഎൽഎമാരുടെയും എൻസിപി, ജെഡിയു എന്നിവയുടെ ഓരോ എംഎൽഎമാരുടെയും ഒരു ബിജെപി വിമതന്റെയും അടക്കം 46 വോട്ടു കിട്ടുമെന്നു പ്രതീക്ഷിച്ച അഹമ്മദ് പട്ടേലിനു പക്ഷേ, കൃത്യം 44 വോട്ടേ കിട്ടിയുള്ളൂ. ബിജെപി വിമത എംഎൽഎ നളിൻഭായ് കൊതാഡിയ അഹമ്മദ് പട്ടേലിനു വോട്ടുചെയ്തതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ശങ്കർസിങ് വഗേല ഉൾപ്പെടെ മുതിർന്ന നേതാക്കളടക്കം വിട്ടുപോയതിനെത്തുടർന്നു ക്ഷീണത്തിലായ ഗുജറാത്തിലെ കോൺഗ്രസിനു വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറുതല്ലാത്ത ആത്മവിശ്വാസമാണു പട്ടേലിന്റെ വിജയം സമ്മാനിച്ചത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ വിജയം കൂടിയാണിത്.
വിമതരുടെ വോട്ട് അസാധുവാക്കണമെന്ന കോൺഗ്രസ് ആവശ്യം ഗുജറാത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ ആദ്യം തള്ളി. തുടർന്നു കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ കേന്ദ്ര കമ്മിഷൻ ഗുജറാത്തിലേക്കു നിർദേശം നൽകി. തുടർന്നു ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നതതല സംഘങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനുമായി മാറിമാറി ചർച്ച നടത്തിയെങ്കിലും തീരുമാനം വൈകുകയായിരുന്നു. എൻസിപിയുടെ രണ്ടുവോട്ടുകൾ ഭിന്നിച്ചു. ഒരു വോട്ട് കോൺഗ്രസിനും മറ്റൊന്നു ബിജെപിക്കും കിട്ടി. കോൺഗ്രസിനു വോട്ടുചെയ്തുവെന്നു പറഞ്ഞ ഏക ജെഡിയു എംഎൽഎ ചോട്ടുഭായ് വാസവയെ പാർട്ടി പുറത്താക്കി. 182 അംഗ നിയമസഭയിൽ നിലവിലുള്ള 176 എംഎൽഎമാരും വോട്ടു രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
കോൺഗ്രസിന്റെ കരുനീക്കം
ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സംബന്ധിച്ച് തർക്കമുന്നയിച്ചാണ് കോൺഗ്രസ് ആദ്യജയം നേടിയത്. രണ്ട് വിമത എംഎൽഎമാരുടെ വോട്ട് റദ്ദാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു. ഇരുവരുടെയും വോട്ട് അസാധുവാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. അംഗീകൃത ഏജന്റിനെ മാത്രമേ ബാലറ്റ് പേപ്പർ കാണിക്കാവൂ എന്നും അമിത് ഷായെ കാണിച്ചത് ചട്ടവിരുദ്ധമാണെന്നും കമ്മിഷൻ വ്യക്തമാക്കി. തീരുമാനം ബിജെപിക്ക് വലിയ തിരിച്ചടിയായി. ഇതോടെ മുൾമുനയിൽ നിന്നിരുന്ന കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേലിന് വിജയപ്രതീക്ഷയുണർന്നു.
ബിജെപി – കോൺഗ്രസ് നേതാക്കൾ തലസ്ഥാനത്തു തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിൽ പലതവണ അവകാശവാദങ്ങളുമായെത്തി. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോയി. ബിജെപിക്കു വേണ്ടി കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രവിശങ്കർ പ്രസാദ്, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ എന്നിവരാണു കമ്മിഷനെ സമീപിച്ചത്. കോൺഗ്രസിനു വേണ്ടി മുതിർന്ന നേതാക്കളായ പി.ചിദംബരം, ആനന്ദ് ശർമ, രൺദീപ് സിങ് സുർജേവാല എന്നിവരും രംഗത്തെത്തി. 1975 ബാച്ചിലെ ഗുജറാത്ത് കേഡർ െഎഎഎസ് ഉദ്യോഗസ്ഥൻ അചൽ കുമാർ ജോതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷണർ. നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരിക്കേ ഗുജറാത്തിൽ ചീഫ് സെക്രട്ടറി ആയിരുന്നു അദ്ദേഹം. നാലു മണിക്കൂറിനിടയിൽ മൂന്നുതവണ വീതം ബിജെപിയുടെയും കോൺഗ്രസിന്റെയും ഉന്നത നേതൃസംഘങ്ങൾ അദ്ദേഹത്തെ കാണാനെത്തി. എന്നിട്ടും സമ്മർദ്ദത്തിന് അടിപ്പെടാതെ നിഷ്പക്ഷമായി നിലപാടെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷണർക്കു സാധിച്ചു. ഇതാണ് ബിജെപിക്കു തിരിച്ചടിയായതും കോൺഗ്രസിനു നേട്ടമായതും.
കോൺഗ്രസിന്റെ അതേ പരാതിയുമായി ബിജെപി
ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സംബന്ധിച്ച തർക്കത്തിൽ കോൺഗ്രസ് ആദ്യജയം നേടിയപ്പോൾ അതേ നാണയത്തിൽ ബിജെപിയും തിരിച്ചടിച്ചു. കോൺഗ്രസിന്റെ സമാന പരാതിയുമായി ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. രണ്ട് കോൺഗ്രസ് എംഎൽഎമാർ ചട്ടം ലംഘിച്ച് വോട്ടു ചെയ്തെന്നായിരുന്നു ബിജെപിയുടെ പരാതി. പുലർച്ചെ ഒരു മണിക്കുശേഷം ആരംഭിച്ച വോട്ടെണ്ണൽ ഇതേത്തുടർന്നു താൽക്കാലികമായി നിർത്തിവച്ചു. പക്ഷേ പരാതിയിൽ കൂടുതൽ നടപടിയുണ്ടാകാത്തതിനാൽ ബിജെപിയുടെ നീക്കം പാളി. ഇതിനിടെ, തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ടു ചെയ്തെന്ന വെളിപ്പെടുത്തലുമായി ബിജെപി എംഎൽഎ നളിൻ കൊടാഡിയ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെ നളിൻ നടത്തിയ വെളിപ്പെടുത്തലും ബിജെപി ക്യാംപിന് വലിയ തിരിച്ചടിയായി.
അപ്രതീക്ഷിത മത്സരം, തിരിച്ചടിയും അപ്രതീക്ഷിതം
ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലു പേരാണു മത്സരിച്ചത്. അമിത് ഷാ, സ്മൃതി ഇറാനി, രാജ്പുത് എന്നിവരായിരുന്നു ബിജെപിയുടെ സ്ഥാനാർഥികൾ. മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ കോൺഗ്രസ് സ്ഥാനാർഥി. ബിജെപിക്കായി മൽസരരംഗത്തുള്ള പാർട്ടി ദേശീയ അധ്യക്ഷൻ കൂടിയായ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ക്ക് വിജയം ഉറപ്പായിരുന്നു. പട്ടേലിനെ ‘വെട്ടാൻ’ ബിജെപി നിയോഗിച്ചതാണ് പഴയ കോൺഗ്രസുകാരനായ ബൽവന്ത്സിങ് രാജ്പുത്തിനെ. ഇതോടെയാണ് രാജ്യം ശ്രദ്ധിക്കുന്ന തിരഞ്ഞെടുപ്പു പോരാട്ടത്തിന് കളമൊരുങ്ങിയത്. ബിജെപി അധ്യക്ഷന്റെയൊപ്പം കോൺഗ്രസ് അധ്യക്ഷയുടെ വിശ്വസ്തൻ രാജ്യസഭയിലേക്കു ജയിച്ചുവരേണ്ട എന്ന ചിന്തയാണ് ബിജെപിയെ മാറിച്ചിന്തിപ്പിച്ചത്.
ഇതിനുപിന്നാലെയാണ് രാഷ്ട്രീയ കുതിരക്കച്ചവടത്തിന് അരങ്ങൊരുങ്ങിയത്. ബിജെപിയുടെ കുതിരക്കച്ചവടം 'ഭയന്ന്' ബെംഗളൂരുവിനു സമീപം ബിഡദി ഈഗിൾട്ടൻ റിസോർട്ടിൽ ഒരാഴ്ചയിലേറെ എംഎൽഎമാരെ 'ഒളിവിൽ' പാർപ്പിച്ചു. ഇതിനു മറുപടിയെന്നോണം എംഎൽഎമാരെ താമസിപ്പിക്കുന്നതിനു നേതൃത്വം നൽകിയ കർണാടക ഊർജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വസതികൾ ഉൾപ്പെടെ അറുപതിലേറെ കേന്ദ്രങ്ങളിൽ നാലു ദിവസം ആദായ നികുതി റെയ്ഡ് നടന്നു. രാജ്യസഭയിലും രാജ്യത്താകെയും റെയ്ഡ് വലിയ ചർച്ചയായി.