ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേൽ നേടിയ വിജയം കോൺഗ്രസിന്റെ വിജയം എന്നതു പോലെ ജനാധിപത്യത്തിന്റെയും വിജയമാണ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ തികച്ചും നിഷ്പക്ഷമായ വിധിനിർണയത്തിനുള്ള തെളിവുമാണിത്. സമീപകാലത്തെന്നും ഇത്രയും ആവേശം നിറഞ്ഞ ഒരു മത്സരം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ല.
അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്താനായി ബിജെപിയും അമിത് ഷായും നരേന്ദ്ര മോദിയും കഴിയുന്നത്ര ശ്രമിച്ചു. കോൺഗ്രസ്സ് എംഎൽ എമാരെ ചാക്കിടാൻ പണവും ഭരണവും അധികാരവും പ്രയോഗിച്ചു. എന്നാൽ ആ പ്രലോഭനങ്ങളെയെല്ലാം ചെറുത്തു തോൽപ്പിക്കാൻ കോൺഗ്രസിനു കഴിഞ്ഞത് അവർക്കു തന്നെ അവിശ്വസനീയമായാണ് തോന്നുന്നത്.
അഹമ്മദ് പട്ടേലിനെ പരാജയപ്പെടുത്തിയാൽ അത് കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിക്ക് നൽകാവുന്ന ഏറ്റവും വലിയ തിരിച്ചടിയാകുമെന്ന് ബിജെപി കണക്കുകൂട്ടി. അതിനായി എന്തു വില നൽകാനും ബിജെപി തയ്യാറായി.
ബിജെപിയുടെ പ്രലോഭനങ്ങളിൽനിന്ന് എംഎൽഎമാരെ രക്ഷിക്കാൻ അവരെ കർണാടകത്തിലേക്ക് കോൺഗ്രസ്സിന് മാറ്റേണ്ടി വന്നു. കർണ്ണാടകയിൽ മന്ത്രി ശിവകുമാറിനെതിരെ റെയ്ഡ് നടത്തി ഒരു ശ്രമം കൂടി ബിജെപി നടത്തി.
തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ തികച്ചും നീതിപൂർവമായ നിലപാടെടുത്തു. കേന്ദ്രമന്ത്രിമാരുടെ ഒരു പട തന്നെ വന്നു സമ്മര്‍ദം ചെലുത്തിയെങ്കിലും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ അചൽ കുമാർ ജോതി വഴങ്ങിയില്ല. 2016 ജൺ 11–ന് ഹരിയാനയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിനു തത്തുല്യമായ സാഹചര്യത്തിൽ രൺധീപ് സിങ് സുർജേവാലയുടെ വോട്ട് അസാധുവാക്കിയ അതേ ചട്ടം തന്നെ ഇവിടെയും കൈക്കൊണ്ടു.
കേന്ദ്ര നിയമമന്ത്രി തന്നെ തിരഞ്ഞെടുപ്പു കമ്മിഷനു മുന്നിലെത്തി ഒരു നിലപാട് എടുക്കാൻ സമ്മർദം ചെലുത്തുന്നത് പതിവില്ലാത്തതാണ്. ബിജെപിയുടെ മുതിർന്ന ഭാരവാഹികളെ അയയ്ക്കാമെന്നിരിക്കേ കേന്ദ്രമന്ത്രിമാരെത്തന്നെ രംഗത്തിറക്കാനാണ് ബിജെപി തുനിഞ്ഞത്.
നരേന്ദ്രമോദി– അമിത് ഷാ കൂട്ടുകെട്ടിനെതിരെ പോരാടാൻ കോൺഗ്രസിനു കഴിയില്ല എന്ന ധാരണയും ഇതു തിരുത്തി. ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷക്ഷിയായെങ്കിലും മന്ത്രിസഭയുണ്ടാക്കാൻ കോൺഗ്രസിനു കഴിയാതെ പോയത് ബിജെപിയുടെ പിൻവാതിൽ തന്ത്രം കാരണമായിരുന്നു.