മുംബൈ ∙ വെളുക്കാൻ തേച്ചതു പാണ്ടാവുകയാണോയെന്ന സംശയത്തിലാണു സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ കണക്‌ഷൻ നൽകിയ റെയിൽവേ അധികൃതർ. റെയിൽവേയുടെ സൗജന്യ വൈ ഫൈയിലൂടെ അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണം വർധിക്കുകയാണെന്ന കണ്ടെത്തലാണു തലവേദനയായിരിക്കുന്നത്. രാത്രി ട്രെയിൻ സർവീസിന്റെ തിരക്കൊഴിയുന്ന നേരത്താണ് ഇത്തരം സൈറ്റുകളിലേക്കു സൗജന്യ വൈ ഫൈ വഴി കയറുന്നവരുടെ എണ്ണം കൂടുതലെന്നാണു കണ്ടെത്തൽ. യാത്രക്കാരുടെ തിരക്കൊഴിയുന്ന നേരത്ത് ഇന്റർനെറ്റ് വേഗം ഏറെയാണെന്നതു സൗകര്യവുമാകുന്നുണ്ട്.
റെയിൽവേ സ്റ്റേഷനിൽ രാത്രി ഇരിക്കുന്നവരോ അതിനു പരിസരത്തു പതിവായി കിടക്കുന്നവരോ ആണ് അശ്ലീല സൈറ്റുകൾ സ്ഥിരമായി നോക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. സ്റ്റേഷനുകളിൽ സൗജന്യ വൈ ഫൈ സൗകര്യം ഒരുക്കുന്ന റെയിൽ ടെൽ എന്ന സ്ഥാപനവുമായി ചർച്ച ചെയ്ത് ഇത്തരം പ്രവണതകൾക്കു തടയിടാനുള്ള ആലോചനയിലാണു ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥർ. അർധരാത്രിക്കുശേഷം ലോക്കൽ ട്രെയിൻ സർവീസ് നിലയ്ക്കുന്നതോടെ സൗജന്യ വൈ ഫൈ സൗകര്യം അവസാനിപ്പിക്കുന്ന കാര്യവും ചർച്ച ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.