വിസിറ്റിങ് വീസയില്‍ ദുബായിലെത്തി; ശരീരത്തിൽ കൃത്രിമ അവയവങ്ങൾ; യാചകനെ പിടികൂടി പൊലീസ്

കൃത്രിമ അവയവങ്ങൾ ശരീരത്തിൽ ഘടിപ്പിച്ച യാചകനെ ദുബായിൽ പിടികൂടി. യാചകന്റെ കൃത്രിമ കാലില്‍ മൂന്നു ലക്ഷം ദിർഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതായി കേണൽ അലി അൽ ഷംസി പറഞ്ഞു. വീടുകൾക്കും പള്ളികൾക്കും സമീപമാണ് ഇയാൾ പതിവായി പണം യാചിച്ച് ഇരുന്നിരുന്നത്. വിസിറ്റിങ് വീസയില്‍ ദുബായിൽ എത്തിയ ഇയാളെ ദുബായ് പബ്ലിക്ക് പ്രോസിക്യൂഷനിലേക്ക് മാറ്റി.

അതേസമയം, 70,000, 46,000, 44,000 ദിർഹവുമായി മൂന്ന് യാചകരയെും പൊലീസ് പിടികൂടി. തന്റെ ഒരുലക്ഷം ദിർഹം മോഷ്ടിക്കപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ തേടിയെത്തിയ സ്ത്രീയുടെ പരാതി അന്വേഷിച്ചപ്പോൾ കണ്ടെത്തിയതും ഞെട്ടിക്കുന്ന വിവരമായിരുന്നു. വിസിറ്റിങ് വീസയിലെത്തിയ ഇവർ ഭിക്ഷതേടിയാണ് പണം ഉണ്ടാക്കിയതെന്നായിരുന്നു കണ്ടെത്തൽ.

സമാനമായ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യാചകരെ സൂക്ഷിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മുന്നറിയിപ്പ് പൊലീസ് കഴിഞ്ഞ വ്യാഴാഴ്ച്ച പുറത്തിറക്കി. ആളുകളുടെ ദയനീയത പിടിച്ചുപറ്റാൻ അടവുകളുമായെത്തുന്ന യാചകരുടെ കെണികളിൽ വീഴരുതെന്നാണ് പൊലീസ് പറയുന്നത്.

പിടിയിലായ 90 ശതമാനം യാചകരും റമസാൻ മാസത്തിൽ വിസിറ്റിങ് വീസയിൽ സന്ദർശകരായി ദുബായിൽ എത്തിയവരാണെന്നും ഇത്തരത്തിലുള്ള യാചകരെ പിടികൂടാൻ തങ്ങൾ ഉദ്യോഗസ്ഥരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ബ്രിഗേഡിയർ ജനറൽ സയീദ് സുഹൈൽ അൽ അയലി പറഞ്ഞു.'ഭൂരിഭാഗം യാചകരും തട്ടിപ്പുകാരാണ്. റമസാൻ മാസത്തില്‍ ദുബായിലെത്തി പള്ളികള്‍ക്ക് സമീപം കറങ്ങിനടന്ന് പണം യാചിക്കലാണ് പതിവ് രീതി. ഇത്തരക്കാരുടെ തട്ടിപ്പിൽ വീഴരുത്'. 

'ബെഗ്ഗിങ് ഈസ് എ റോങ് കൺസെപ്റ്റ് ഓഫ് കംപാഷൻ' എന്ന പേരിൽ പൊലീസ് ക്യാംപെയ്ൻ ആരംഭിച്ചിട്ടുണ്ട്. ഭിക്ഷതേടലിനൊപ്പം മോഷണവും കുട്ടികളെ ചൂഷണം ചെയ്യലും തുടങ്ങിയ കുറ്റകൃത്യങ്ങളും ഉണ്ടായേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. 2022ൽ റമസാൻ മാസത്തിൽ മാത്രം 604 യാചകരെയാണ് പിടികൂടിയിരുന്നത്.

Dubai police arrested a beggar with lot of cash