ഭിക്ഷാടനത്തിനെത്തുന്നത് ആഡംബര കാറിൽ; ഒടുവിൽ യാചക പൊലീസിന്റെ പിടിയിൽ

ആഡംബര ജീവിതം, തൊഴിൽ ഭിക്ഷാടനം, ഒടുവിൽ പൊലീസിന്റെ പിടിയിൽ. ഒരു വർഷമായി ഭിക്ഷാടനം തൊഴിലാക്കിയ സ്ത്രീയെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ആഴ്ചകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു സ്ത്രീ. ആരാധനാലയങ്ങൾക്കു മുൻപിലാണു ഭിക്ഷാടനം നടത്തിയിരുന്നത്. ഭിക്ഷാടനം ചെയ്യുന്ന സ്ഥലത്തു നിന്നു വളരെ ദൂരെ ഇവരുടെ ആഡംബര കാർ നിർത്തിയിടും.

ചിലപ്പോൾ മണിക്കൂറുകൾ നടന്നാണു സ്വന്തം കാറിന്റെ അടുത്ത് എത്തിയിരുന്നത്.  ദൂരത്തു വണ്ടി പാർക്ക് ചെയ്യുന്നതിനാൽ ഇവരെ ആളുകൾ തിരിച്ചറിയുന്നതും കുറവായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്. ഭിക്ഷാടനം നടത്തുന്നത് രാജ്യത്തു ഗുരുതര നിയമലംഘനമാണ്. ഓൺലൈൻ മാധ്യമങ്ങളിലെ ഭിക്ഷാടനവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർക്ക് 3 മാസം തടവും 10000 ദിർഹം പിഴയുമാണ് ശിക്ഷ. ഓൺലൈൻ ഭിക്ഷാടർക്കെതിരെ ഐടി നിയമ പ്രകാരം കേസെടുക്കും.

ഓൺലൈൻ വഴി പിരിവോ ഭിക്ഷാടനമോ ശ്രദ്ധയിൽപ്പെട്ടാൽ അബുദാബി പൊലീസിന്റെ 999 നമ്പരിൽ അറിയിക്കണം. കഴിഞ്ഞ വർഷം നവംബർ ആറു മുതൽ ഡിസംബർ 12 വരെ പൊലീസ് നടത്തിയ പരിശോധനയിൽ 159 യാചകരെ പിടികൂടി. വ്യത്യസ്ത കദനകഥകൾ നിരത്തി ജനങ്ങളിൽ നിന്നു പണം വാങ്ങിയവരാണ് പിടിയിലായത്. സംഭാവനകളും വ്യക്തിഗത ദാനവും നൽകാൻ ലക്ഷ്യമിടുന്നവർ സർക്കാർ സന്നദ്ധ സ്ഥാപനങ്ങളെയും സംഘടനകളെയും സമീപിക്കണമെന്ന് പൊലീസ് അറിയിച്ചു.