വ്യാഴാഴ്ച മുതൽ സൗദിയിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യത; മുന്നറിയിപ്പ്

ജിദ്ദ: നാളെ (വ്യാഴം) മുതൽ തിങ്കളാഴ്ച വരെ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. സൗദി നഗരങ്ങളിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും ദൂരക്കാഴ്ച കുറയുമെന്നും, ആലിപ്പഴം, ഉയർന്ന പൊടി എന്നിവയ്‌ക്കൊപ്പം മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വ്യാഴം മുതൽ തിങ്കൾ വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. ഇതു കനത്ത മഴയിലേയ്ക്ക് എത്തുമെന്നും ഹൈൽ, ബഖാ,ഗസാല, ആഷ് ഷിനാൻ എന്നിവയുൾപ്പെടെ ഹായിൽ മേഖലയിലെ മിക്ക നഗരങ്ങളിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. മക്ക, മദീന, കിഴക്കൻ മേഖല, വടക്കൻ മേഖല എന്നിവയാണ് മഴയ്ക്ക് സാധ്യതയുള്ള മറ്റു പ്രദേശങ്ങൾ.

അൽഉല, യാൻബു, മഹ്ദ്, നായരിയ, കാര്യത്ത് അൽ ഉല്യ, വാദി അൽ ഫൊറാഅ, ഹെനകിയ, ഖൈബർ, അൽ ഐസ്, ബദർ, ഹഫർ അൽ ബത്തീൻ, ഖഫ്ജി, വടക്കൻ അതിർത്തി പ്രവിശ്യ, അറാർ, റഫ്ഹ, തായ്ഫ്, ജുമും, അൽ കാമിൽ, ഖുലൈസ്, മെയ്സാൻ എന്നിവിടങ്ങളിലും മഴ പെയ്തേക്കാം.

തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങളിലും ജിദ്ദ, ഉംലുജ്, സകാക്ക, ടൈമ, അൽ വജ്, ദുമാ അൽ ജൻഡാൽ, ഖുറയ്യത്, തുറൈഫ്, തുബർജൽ, റാബക്ക്‌, നഗരങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കാം. റിയാദ്, ഖാസിം, തബൂക്ക്, അസീർ, ജിസാൻ, അൽ ബഹ എന്നീ മേഖലകളിൽ ഇടിമിന്നലിനൊപ്പം സജീവമായ കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

Saudi regions to witness thunderstorms on Thursday