5 വയസ്സുകാരിയെ കാറിൽ പീഡിപ്പിക്കാൻ ശ്രമം; നഗ്ന ദൃശ്യങ്ങള്‍ പകർത്തി; 51കാരന് 11 വർഷം തടവ്

അഞ്ചു വയസ്സുകാരിയെ കാറിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ 51 വയസ്സുകാരനെ 11 വർഷം തടവിന് ശിക്ഷിച്ച് അജ്മാൻ ക്രിമിനൽ കോടതി. ഇതിനു ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പെൺകുട്ടിയെയും എട്ടു വയസ്സുള്ള സഹോദരനെയും അജ്മാനിലെ ഇവരുടെ വീടിനു മുന്നിൽ നിന്നാണ് പ്രതി കാറിൽ കയറ്റിത്. തുടർന്നാണ് അഞ്ചു വയസ്സുകാരിയോട് ക്രൂരമായ പ്രവൃത്തി നടത്തിയത്.

കുട്ടികൾ അപരിചതനായ വ്യക്തിയുടെ കാറിലുണ്ടെന്ന് നാട്ടുകാർ പറഞ്ഞാണ് അറിഞ്ഞതെന്ന് ഇവരുടെ മാതാവ് പബ്ലിക് പ്രോസിക്യൂഷനോട് പറഞ്ഞു. ഉടൻ അങ്ങോട്ട് ഓടി പോവുകയും കുട്ടികളെ അവിടെ നിന്നും രക്ഷിക്കുകയുമായിരുന്നു. യാത്ര കൊണ്ടുപോകാം എന്നു പറഞ്ഞാണ് പ്രതി കാറിൽ കയറ്റിയത് എന്നാണ് കുട്ടികൾ മാതാവിനോട് പറഞ്ഞത്. എട്ടു വയസ്സുള്ള സഹോദരനെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി. അഞ്ചു വയസ്സുകാരിയെ പിന്നിലെ സീറ്റിലും. പെൺകുട്ടിയോട് വസ്ത്രങ്ങൾ മാറ്റാൻ പറഞ്ഞ പ്രതി, മോശമായി പെരുമാറുകയും ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് കോടതി രേഖകളിൽ പറയുന്നത്.

സംഭവത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ നേരത്തെ 37 ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് കണ്ടെത്തി. ലൈംഗിക പീഡനം, അസഭ്യം പറയൽ, പൊതു സ്ഥലത്ത് മോശമായി പെരുമാറുക, മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇയാൾക്കെതിരെയുണ്ട്. നേരത്തെ നാടുകടത്തപ്പെട്ടിരുന്നെങ്കിലും മടങ്ങി എത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ പൊലീസിന് ആറു കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ലഭിച്ചു. ഡിലീറ്റ് ചെയ്ത ചിത്രങ്ങൾ ഫോണിലെ ട്രാഷിൽ ആയിരുന്നു ഉണ്ടായിരുന്നത്. പ്രതി കുറ്റം സമ്മതിച്ചു. 11 വർഷത്തെ തടവിനു ശേഷം ഇയാളെ നാടുകടത്തും.