അബുദാബിയിൽ പ്ലാസ്റ്റിക് നിരോധനം; നിയന്ത്രണം ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾക്ക്

അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിരോധനം നാളെ പ്രാബല്യത്തിലാകും. സൂപ്പർമാർക്കറ്റുകളിലുൾപ്പെടെ പ്ളാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നതിനു നിയന്ത്രണങ്ങളുണ്ടാകും. അതേസമയം, ഫാർമസികളിൽ മരുന്നുകൾ സൂക്ഷിക്കുന്നതടക്കം ചില പ്ളാസ്റ്റിക് ഉൽപ്പന്നങ്ങളെ നിരോധനത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. 

അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗം ക്രമാനുഗതമായി കുറയ്ക്കുകയും പുനരുപയോഗിക്കാവുന്നവ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നിയന്ത്രണങ്ങളേർപ്പെടുത്തുന്നത്. സൂപ്പർമാർക്കറ്റുകളിലടക്കം എല്ലാ ഉൽപ്പന്നങ്ങൾക്കും പ്ളാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാനാകില്ല. ഫാർമസികളിലെ മരുന്നുകൾ സൂക്ഷിക്കുന്ന ബാഗുകൾ, പച്ചക്കറികൾക്കുള്ള ബാഗ് റോളുകൾ, മാംസം, മത്സ്യം, ധാന്യങ്ങൾ, റൊട്ടി എന്നിവ സൂക്ഷിക്കുന്ന പ്ളാസ്റ്റിക്കുകൾ എന്നിവയ്ക്ക് നിരധനം ബാധകമല്ല. ഫാഷൻ, ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ, കളിപ്പാട്ടങ്ങൾ, മാലിന്യ ബാഗുകൾ, തപാൽ വസ്തുക്കൾ സൂക്ഷിക്കുന്ന കവറുകൾ, മാസികകൾ, പത്രങ്ങൾ എന്നിവ സൂക്ഷിക്കുന്ന പ്ളാസ്റ്റിക് കവറുകൾ എന്നിവയ്ക്കും നിരോധനമുണ്ടാകില്ല. 

ഗ്രോസറികളിലടക്കം നിരോധനം നിലവിൽവരും. പ്ളാസ്റ്റിക് നിരോധനം ഉറപ്പാക്കുന്നതിനു കടകളിൽ പരിശോധനയുമുണ്ടാകും. അതേസമയം, ദുബായിൽ ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് വീതം ഈടാക്കുമെന്നു അധികൃതർ അറിയിച്ചു.