അബുദാബിയില്‍ മരുമകളുടെ അടിയേറ്റു; മലയാളി വീട്ടമ്മ മരിച്ചു

അബുദാബിയില്‍ കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റു മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണു മരിച്ചത്. 63 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകൻറെ ഭാര്യ ഷജ്നയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു. 

സൗദി അതിർത്തിപ്രദേശമായ അബുദാബി ഗയാത്തിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായ തർക്കത്തിനിടെ മരുമകൾ ഷജ്നയുടെ അടിയേറ്റാണ് റൂബി മുഹമ്മദ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജനുവരിയിൽ ഓൺലൈൻ വഴിയാണ് റൂബിയുടെ മകൻ സഞ്ജു, കോട്ടയം പൊൻകുന്നം സ്വദേശി ഷജ്നയെ വിവാഹം ചെയ്തത്. തുടർന്നു ഷജ്നയും റൂബിയുമായി ഫെബ്രുവരി 11 നു അബുദാബിയിലെത്തി സഞ്ജുവിനൊപ്പം താമസം തുടങ്ങി. 

അബുദാബിയിലെത്തിയശേഷമാണ് സഞ്ജു ആദ്യമായി ഭാര്യ ഷജ്നയെ നേരിട്ടുകാണുന്നത്. കഴിഞ്ഞദിവസങ്ങളിൽ റൂബിയും ഷജ്നയും തമ്മിൽ ചില വാക്കുതർക്കങ്ങളുണ്ടായിരുന്നു. വാക്കുതർക്കത്തിനിടെ റൂബിയെ ഷജ്ന പിടിച്ചു തള്ളുകയും മുറിയുടെ ഭിത്തിയിൽ തലയിടിച്ചു വീഴുകയുമായിരുന്നുവെന്നു സഞ്ജു പറഞ്ഞു. 

താരിഫ് പൊലീസ് സംഭവസ്ഥലത്തെത്തി ഷജ്നയെ കസ്റ്റഡിയിലെടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന റൂബിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്നു സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി.