ക്രിസ്മസ് സന്തോഷങ്ങളിൽ നിറഞ്ഞ് പ്രവാസലോകം; മാളുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും വൻ തിരക്ക്

ദേവാലയങ്ങളിലും താമസയിടങ്ങളിലുമൊക്കെയായി ക്രിസ്മസ് ആഘോഷിച്ച് ഗൾഫിലെ പ്രവാസിമലയാളികൾ. ദേവാലയങ്ങളിലെ തിരുപ്പിറവി ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾ കുറഞ്ഞതിന് ശേഷമുള്ള  ആഘോഷമായതിനാൽ ഷോപ്പിങ് മാളുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമൊക്കെ വലിയതിരക്കാണ് അനുഭവപ്പെട്ടത്.

കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ പശ്ചാത്തലത്തിൽ വിശ്വാസികൾ ദേവാലയങ്ങളിൽ നേരിട്ടെത്തി തിരുപ്പിറവി ശുശ്രൂഷകളിൽ പങ്കെടുത്തു. വിവിധ ക്രൈസ്തവവിഭാഗങ്ങളുടെ നേതൃത്വത്തിൽ യുഎഇ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലെ ദേവാലയങ്ങളിൽ രാത്രിയും പകലുമായി ക്രിസ്മസ് ശുശ്രൂഷകൾ നടന്നു.

നേരിട്ട് പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി ഓൺലൈനായും ശുശ്രൂഷ കാണാൻ അവസരമൊരുക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടാനായി പൊലീസ്, മുനിസിപ്പാലിറ്റി തുടങ്ങിയ സർക്കാർ സംവിധാനങ്ങളുടെ പിന്തുണയും ദേവാലയഅധികൃതർക്ക് ഉറപ്പുവരുത്തിയിരുന്നു. 

അതേസമയം, താമസയിടങ്ങളിൽ ചെറുസംഘങ്ങളായാണ് പ്രവാസി മലയാളികളിലേറിയപങ്കും ക്രിസ്മസ് ആഘോഷിച്ചത്. ഒരുമിച്ച് ഭക്ഷണം കഴിച്ചും ഷോപ്പിങ് മാളുകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലുമൊക്കെയായി പ്രവാസികൾ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി. വെള്ളിയാഴ്ച അവധിയായിരുന്നതിനാൽ ഇത്തവണത്തെ ആഘോഷങ്ങൾക്കു മാറ്റുകൂടുതലായിരുന്നു.