മന്ത്രിമാർക്കെതിരെ പരാതി നൽകാം; അനുമതി നൽകുന്ന നിയമം പ്രാബല്യത്തിൽ

യുഎഇയിൽ മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെയുള്ള പരാതികൾ അന്വേഷിക്കുന്നതിനു അനുമതി നൽകുന്ന നിയമം പ്രാബല്യത്തിൽ. ഭരണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായാണ് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. 

യുഎഇ സർക്കാരിനുള്ളിലെ സുതാര്യതയും നിയമവാഴ്ചയും ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് പ്രസിഡൻറ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രിമാർക്കും ഉന്നതഉദ്യോഗസ്ഥർക്കുമെതിരെയുള്ള പരാതികൾ സ്വീകരിക്കുന്നതിനും അവ അന്വേഷിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുന്നതിനും പബ്ളിക് പ്രോസിക്യൂഷന് അനുമതിയുണ്ടാകും. അന്വേഷണത്തിൻറെ ഭാഗമായി മന്ത്രിമാർക്കും  ഉദ്യോഗസ്ഥർക്കും യാത്രാവിലക്കേർപ്പെടുത്തുകയും അവരുടേയോ കുടുംബാംഗങ്ങളുടേയോ ബാങ്ക് അക്കൌണ്ടുകളടക്കം സ്വത്ത് മരവിപ്പിക്കുന്നതിനും പ്രോസിക്യൂഷന് അധികാരമുണ്ടായിരിക്കും. കുറ്റക്കാരെന്നു കണ്ടെത്തിയാൽ നിർബന്ധിത വിരമിക്കൽ, ശാസന, ജോലിയിൽ നിന്ന് പുറത്താക്കൽ,

പെൻഷൻ, ബോണസ് തുടങ്ങിയവയുടെ നാലിലൊന്നു വെട്ടിക്കുറയ്ക്കൽ തുടങ്ങിയ നടപടികളിലേക്ക് നീങ്ങാം. സുതാര്യതയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്ന് പുതിയ നിയമം പ്രഖ്യാപിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു.