‌400 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം; ഒറ്റക്ക് ചരിത്രയാത്ര നടത്തി മലയാളി

ഇന്ത്യക്കാർക്ക് യാത്രാവിലക്കുള്ള സമയത്ത് ദുബായിലേക്ക് ചരിത്രയാത്ര നടത്തി മലയാളി. വിശാലമായ എമിറേറ്റ്സ് ബോയിങ് 777-300 വിമാനത്തിലായിരുന്നു ക്ലീൻ ആൻഡ് ഹൈജിൻ സിഇഒയും എംഡിയുമായ യാസീൻ ഹസന്റെ യാത്ര. വ്യവസായികൾക്കും മറ്റും ദുബായ് അനുവദിച്ചിട്ടുള്ള ഗോൾഡൻ വീസയാണ് യാത്രാവിലക്കിനിടെയും ഹസന് തുണയായത്. 

കഴിഞ്ഞ അഞ്ചിനാണ് ഹസന്‍ നാട്ടിലെത്തിയത്. എമിറേറ്റ്സിന്റെ ടിക്കറ്റ് ലഭ്യമായിരുന്ന ജൂൺ 16–നാണ് ദുബായിലേക്ക് ബുക്കിങ് ലഭിച്ചത്. പാസ്പോർട്ടിന്റെ പകർപ്പ് ട്രാവൽ ഏജൻസി എമിറേറ്റ്സിന് അയച്ചതോടെ ദുബായ് ജിഡിആർഎഫ്എ (ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്) യാത്രയ്ക്ക്പെട്ടെന്ന് അനുമതി നൽകുകയായിരുന്നു. ഇതിനിടെ രണ്ടു പ്രാവശ്യം യാത്ര പുറപ്പെട്ടോളൂ എന്ന് എമിറേറ്റ്സ് സന്ദേശമെത്തിയെങ്കിലും പിന്നീട് വിമാനം റദ്ദാക്കിയാതായും അറിയിച്ചു. 25ന് പിസിആർ ടെസ്റ്റ് നടത്തി യാത്രയ്ക്ക് തയാറായിക്കൊള്ളൂ എന്ന് അറിയിപ്പു ലഭിച്ചു. 

വിരലിൽ എണ്ണാൻ മാത്രം ആളുകളേ കൊച്ചി വിമാനത്താവളത്തിലും ഉണ്ടായിരുന്നുള്ളൂ. സിഐഎസ്എഫ് സെക്യൂരിറ്റിയിൽ നിന്ന് ഒരു യാത്രക്കാരനേ ഉള്ളൂവെന്ന് മനസിലാക്കി. എന്നാലും 400 പേർക്കോളം യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഇങ്ങനെ ഒറ്റയ്ക്കൊരു യാത്ര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെന്ന് യാസിൻ പറഞ്ഞു. താനും എട്ടു ജീവനക്കാരും മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഗോൾഡൻ വീസ ഉള്ളയാൾ മാത്രമായി വിമാനം പുറപ്പെട്ടത് അവർക്കും കൗതുകമായി. ഇങ്ങനെ യാത്രാനുമതി ലഭിക്കുമെന്നത് ഇപ്പോൾ വല്ലപ്പോഴും മാത്രം ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്കും പുതിയ അറിവായിരുന്നെന്ന് യാസിൻ പറഞ്ഞു. 

എന്നാൽ തനിക്ക് മാത്രമായി വിമാനം ദുബായിലേക്ക് പറന്നതാണ് ഏറെ അത്ഭുതപ്പെടുത്തിയത്. ഗോൾഡൻ വീസയുണ്ടെങ്കിലും ഇത്രയേറെ പണം ചെലവഴിച്ച് ഇവിടെ അവരെ എത്തിക്കാൻ തയാറാകുന്ന ദുബായ് അധികൃതർക്ക് നന്ദി പറയുന്നെന്നും യാസീൻ പറഞ്ഞു. ഒറ്റയ്ക്കുള്ള യാത്ര രാജകീയമായിരുന്നെങ്കിലും എല്ലാവരും ഒന്നിച്ചുള്ള യാത്രയാണ് നല്ലതെന്ന് തനിക്ക് തോന്നിയതായും പറയുന്നു ഈ മലയാളി വ്യവസായി.