വൻതുക കളഞ്ഞുകിട്ടി; സത്യസന്ധത കാണിച്ച മലയാളിയെ ആദരിച്ച് അബുദാബി പൊലീസ്

കളഞ്ഞുകിട്ടിയ പണം പൊലീസിൽ ഏൽപിച്ചു സത്യസന്ധത കാട്ടിയ മലയാളി യുവാവിന് അബുദാബി പൊലീസിന്റെ ആദരം. കോഴിക്കോട് കുറ്റ്യാടി സ്വദേശി, അബുദാബി യാസ് ഐലൻഡ് അഡ്നോക് പെട്രോൾ സ്റ്റേഷൻ അസിസ്റ്റന്റ് മാനേജർ അബ്ദുൽ ഹക്കീമാണ് മറുനാട്ടിൽ മലയാളികൾക്കു അഭിമാനമായത്. പെട്രോൾ പമ്പിലെ ശുചിമുറിയിൽനിന്നാണ് വൻ തുകയുടെ നോട്ടുകെട്ട് ഹക്കീമിന് ലഭിച്ചത്. സുരക്ഷാ ക്യാമറ ഇല്ലാത്ത സ്ഥലത്തുനിന്ന് പണം കളഞ്ഞു കിട്ടിയ വിവരം മറ്റാരും അറിഞ്ഞിട്ടുമില്ല. എങ്കിലും ഉടമയെ കണ്ടെത്തി തുക നൽകാൻ ഹക്കീം തീരുമാനിക്കുകയായിരുന്നു. 

1000 ദിർഹം കളഞ്ഞുപോയാൽ നമുക്കുണ്ടാകുന്ന വേദന എത്രമാത്രമായിരിക്കുമെന്ന് ചിന്തിച്ച ഹക്കീം ഉടൻ തന്നെ പട്രോളിങ് പൊലീസിനെ വിവരമറിയിച്ചു. ഇവരുടെ നിർദേശപ്രകാരം യാസ് ഐലൻഡിലെ പൊലീസ് സ്റ്റേഷനിലെത്തി തുക കൈമാറുകയായിരുന്നു. അടുത്ത ദിവസം പൊലീസ് ആസ്ഥാനത്തേക്കു വിളിപ്പിച്ച ഹക്കീമിന് ഡയറക്ടറേറ്റ് ഓഫ് എക്സ്റ്റേണൽ ഏരിയയുടെ ക്രിമിനൽ സുരക്ഷാവിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുബാറക് സെയ്ഫ് അൽ സബൗസി ഉപഹാരം സമ്മാനിച്ചു. ഇതിനകം യഥാർഥ ഉടമയെ കണ്ടെത്തി പൊലീസ് തുക കൈമാറിയിരുന്നു. 

മറ്റൊരു ദിവസം പെട്രോൾ സ്റ്റേഷനിൽ നേരിട്ടെത്തിയ ഇറാനി സ്വയം പരിചയപ്പെടുത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട ഉടമയെ ഹക്കീം നേരിൽ കാണുന്നത്. വലിയൊരു തുക തിരിച്ചുനൽകാൻ സന്മനസു കാട്ടിയ മലയാളിക്ക് ഇറാൻകാരനും ഉപഹാരം നൽകി. പണം നഷ്ടപ്പെട്ടിട്ടും അന്വേഷിച്ച് ഇവിടെ എത്താതിരുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ദുബായ് ഉൾപ്പെടെ ഒട്ടേറെ സ്ഥലങ്ങളിൽ പോയതിനാൽ മറന്നുപോയതാണെന്നായിരുന്നു മറുപടി.