ഒമാനില്‍ സ്വദേശിവൽക്കരണം വ്യാപിപ്പിച്ച് തൊഴില്‍മന്ത്രാലയം; പ്രവാസികൾക്ക് തിരിച്ചടി

ഒമാനില്‍ വിവിധ മേഖലകളില്‍ സ്വദേശിവൽക്കരണം വ്യാപിപ്പിച്ച് തൊഴില്‍മന്ത്രാലയം. ഫിനാന്‍സ്, അക്കൗണ്ടിങ്, മാനേജ്‌മെന്റ്, ഡ്രൈവര്‍ തസ്തികകൾ ഉള്‍പ്പടെയാണ് സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത്. ഈ മേഖലകളിൽ ജോലി ചെയ്യുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം.

നിലവില്‍ നൂറില്‍ പരം തസ്തികകകളില്‍ ഒമാനില്‍ വീസാ നിരോധനവും സ്വദേശിവൽക്കരണവും നിലനില്‍ക്കുന്നുണ്ട്. അതിനൊപ്പമാണ് കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയത്. ഇന്‍ഷുറന്‍സ് കമ്പനികളിലെയും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലെയും ഫിനാഷ്യല്‍, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകളിൽസ്വദേശിവൽക്കരണം ഏര്‍പ്പെടുത്തിയതായി തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ സ്ഥാപനങ്ങളിലെ വില്‍പ്പന, അക്കൗണ്ടിങ്, മണി എക്‌സ്‌ചേഞ്ച്, അഡ്മിനിസ്‌ട്രേഷന്‍, സാധനങ്ങള്‍ തരംതിരിക്കല്‍ എന്നീ മേഖലകളിലും വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. പഴയതും പുതിയതുമായ വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും സ്വദേശിവൽക്കരിക്കാൻ തീരുമാനിച്ചു. ഇന്ധനം, കാർഷികോല്പന്നങ്ങൾ, ഭക്ഷ്യോത്പന്നങ്ങള്‍ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങളിലെ  ഡ്രൈവർ തസ്തികകളിലും ഒമാനികളെ മാത്രമേ നിയമിക്കാവൂ എന്നാണ് നിർദേശം. മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികളാണ് ഈ മേഖലകളിൽ നിലവിൽ ജോലി ചെയ്തു വരുന്നത്. ഇവരുടെ ജോലി സാധ്യതകളാണ് പുതിയ തീരുമാനത്തിലൂടെ അവസാനിക്കുന്നത്.