എട്ടു വയസ്സുകാരിക്ക് സ്വപ്നസാക്ഷാത്കാരം; ഒരു പകൽ ഒപ്പം നിർത്തി ഷെയ്ഖ് സുൽത്താൻ

ഒടുവിൽ എട്ടു വയസ്സുകാരി റയാൻ അൽഖൂരിയുടെ മോഹം സാക്ഷാത്കരിക്കപ്പെട്ടു. അവൾ ഷെയ്ഖ് സുൽത്താൻ അൽ ഖാസിമിയെ കണ്ണുനിറയെ കണ്ടു, സംസാരിച്ചു. 

ഖോർഫുഖാൻ ആംഫി തിയേറ്റർ ഉദ്ഘാടന പരിപാടികളോട് അനുബന്ധിച്ചാണ് റയാനെ ദുബായ് ടി വി അവതാരകൻ ഹൈസം അൽ ഹമ്മാദി അഭിമുഖീകരിക്കുന്നത്. കുശലാന്വേഷണത്തിൽ അദ്ദേഹം ഖോർഫുഖാനെ കുറിച്ചു അവളോട് ചോദിച്ചു. ഒരോ ചോദ്യങ്ങൾക്കും അവൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു. കൂട്ടത്തിൽ എനിക്ക്  ഷെയ്ഖ് സുൽത്താനെ ഒരു പാട് ഇഷ്ടമാണെന്നും കാണാൻ ഒത്തിരി മോഹമുണ്ടെന്നും പറഞ്ഞു. അതെന്തിനാണെന്ന രണ്ടാമത്തെ ചോദ്യത്തിനു 'അദ്ദേഹമാണല്ലോ ഇക്കാണുന്ന പുരോഗതിക്കു പിന്നിൽ' എന്നായിരുന്നു മറുപടി.

കൊച്ചുമിടുക്കിയുടെ ആഗ്രഹം അകലെയല്ലെന്ന് തെളിയിച്ചു കൊണ്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി  അവളെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. ഒരു പകൽ മുഴുവൻ അവൾ ഷെയ്ഖ് സുൽത്താന്റെ കൂടെ നിന്നു. അദ്ദേഹത്തിന്റെ ദൈനംദിന ജോലികളിൽ റയാനെയും കൈ പിടിച്ച് പങ്കാളിയാക്കി. സർവകലാശാലയിൽ നിന്നു ബിരുദം വാങ്ങി പുറത്തിറങ്ങുന്നവർക്കുള്ള സർട്ടിഫിക്കറ്റുകളിൽ ഭരണാധികാരി കയ്യൊപ്പ് പതിപ്പിക്കുന്നതിനു അവളും സാക്ഷിയായി. 'പഠിച്ച് വലുതായി പുറത്തിറങ്ങുമ്പോൾ നിന്റെ സർട്ടിഫിക്കറ്റിലും ഇപ്രകാരം ഒപ്പ് പതിക്കുമെന്ന ഉറപ്പും ഷെയ്ഖ് സുൽത്താൻ അവൾക്ക് നൽകി.

'സ്വപ്നമാണോ യാഥാർഥ്യമാണോ എന്നു വിശ്വസിക്കാനായില്ലെന്നാണ്' റയാൻ ഷെയ്ഖുമായൊന്നിച്ചു കഴിയാൻ സാധിച്ച സുന്ദര നിമിഷങ്ങളെ കുറിച്ച് റയാനും അവളുടെ ഉപ്പയും പറഞ്ഞത്.  'അവൾ കൂടുതൽ സന്തോഷവതിയായി. അതിനു അവസരമൊരുക്കാനായതിൽ ഞാനും സന്തോഷവനാണ്' എന്നാണ് ഭരണാധികാരിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞതിനെ കുറിച്ച് മാധ്യമ പ്രവർത്തകൻ ഹൈസം അൽ ഹമ്മാദി പറഞ്ഞത്.