പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള തടസം നീങ്ങുന്നു

യുഎഇയിൽ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാത്ത അവസ്ഥയ്ക്കു പരിഹാരമാകുന്നു. കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു തുടങ്ങി. മൃതദേഹങ്ങൾ തടസങ്ങളില്ലാതെ നാട്ടിലെത്തിക്കാൻ  കേന്ദ്രസംസ്ഥാനസർക്കാരുകളുടെ ഇടപെടലുണ്ടാകണമെന്നാണ് ആവശ്യം.

കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി യാത്രാവിലക്ക് നിലവിൽ വന്നതോടെയാണ് ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു തടസം നേരിട്ടത്. തുടർന്നു മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കേണ്ട സാഹചര്യമുണ്ടായി. ഈ സാഹചര്യത്തിൽ സാമൂഹ്യപ്രവർത്തകൻ അഷ്റഫ് താമരശ്ശേരിയുടെ ഇടപെടലിലൂടെയാണ് കാർഗോ വിമാനങ്ങളിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വഴിയൊരുങ്ങിയത്. 

കാർഗോ വിമാനത്തിൽ മൃതദേഹം കൊണ്ടുപോകുന്നതിനു ചിലവു കൂടുതലാണ്. യുഎഇയിലെ ചില വ്യവസായികൾ ഇതിനു സാഹയം നൽകുന്നുണ്ടെന്നു അഷ്റഫ് താമരശ്ശേരി പറഞ്ഞു. ഇരുപതോളം മൃതദേഹങ്ങളാണ് വിവിധ ഗൾഫ് രാജ്യങ്ങളിലെ മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്നത്. കാർഗോ വിമാനങ്ങളുടെ ലഭ്യതയനുസരിച്ച് ഇവ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.