പ്രവേശനവിലക്കിനു മുൻപ് കുവൈത്തിലെത്തിയവർ രണ്ടാഴ്ച വീടുകളിൽ കഴിയണമെന്ന് നിർദേശം

ഇന്ത്യ അടക്കം ഏഴു രാജ്യങ്ങളിൽ നിന്നും, പ്രവേശനവിലക്കിനു മുൻപ് കുവൈത്തിലെത്തിയവർ രണ്ടാഴ്ച വീടുകളിൽ കഴിയണമെന്നു നിർദേശം. ശനിയാഴ്ചയ്ക്കു മുൻപ് കുവൈത്തിലെത്തിയവർക്കാണ് ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദേശം. അതേസമയം, ഗൾഫിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറ്റിമുപ്പതായി.

ഇന്ത്യ,ബംഗ്ലദേശ്,ഫിലിപ്പീൻസ്,ശ്രീലങ്ക,സിറിയ,ലബനൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നും കുവൈത്തിലെത്തിയവർ രണ്ടാഴ്ച വീടുകളിൽ കഴിയണമെന്നാണ് നിർദേശം. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ പരിശോധനയ്ക്കു ഹാജരാകണം. ഈ രാജ്യങ്ങളിലേക്കു വിമാനസർവീസ് റദ്ദാക്കിയ ശനിയാഴ്ചക്കു മുൻപ് കുവൈത്തിലെത്തിയവർക്കാണ്  ആഭ്യന്തരമന്ത്രാലയത്തിൻറെ  കർശനനിർദേശം. കുവൈത്തിൽ 64 പേർക്കാണ് വൈറസ് ബാധയേറ്റത്. അതേസമയം, ഇറാൻ സന്ദർശിച്ചു മടങ്ങിയെത്തിയ നാലു പേർക്കു കൂടി സൌദിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചു. 11 പേരാണ് സൌദിയിൽ രോഗബാധിതരായത്. ഇവരെല്ലാം കിഴക്കൻ പ്രവിശ്യയായ ഖാത്തിഫ് സ്വദേശികളാണെന്നതിനാൽ ഈ മേഖലയിലേക്കു പ്രവേശിക്കുന്നതിനും പുറത്തേക്കു പോകുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തി. ബഹ്‌റൈനിൽ വൈറസ് ബാധിതരുടെ എണ്ണം 79 ആയി. അവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 75 പേരും ഇറാനിൽ നിന്നെത്തയവരാണ്. അതേസമയം, ദുബായ് വിമാനത്താവളത്തിലെ സ്മാർട് ഗേറ്റുകളിലൂടെയുള്ള യാത്രക്കു വിലക്കേർപ്പെടുത്തി. യുഎഇയിലടക്കം വിവിധ  സ്വകാര്യകമ്പനികളിൽ ആരോഗ്യസുരക്ഷയും ബോധവൽക്കരണവും ശക്തമാക്കി.