ഷാർജ രാജ്യാന്തര പുസ്തകോൽസവം ഒക്ടോബർ മുപ്പതിന്

മുപ്പത്തിയെട്ടാമത് ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിനു ഈ മാസം മുപ്പതിനു തിരിതെളിയും. ഇന്ത്യ അടക്കം അറുപത്തിയെട്ടു രാജ്യങ്ങളിൽ നിന്നുള്ള സാഹിത്യകാരൻമാർ മേളയുടെ ഭാഗമാകും. തുറന്ന പുസ്തകങ്ങൾ തുറന്ന മനസ് എന്നതാണ് ഇത്തവണത്തെ പ്രമേയം.

എൺപത്തിയൊന്നു രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം പ്രസാധകർ. 68 രാജ്യങ്ങളിൽ നിന്നുള്ള 173 സാഹിത്യകാരൻമാർ. 28 രാജ്യങ്ങളിലെ 90 സാംസ്കാരികനേതാക്കൾ. ശാസ്ത്രം, അറിവ്, സാഹിത്യം തുടങ്ങിയവ പ്രമേയമാക്കി 987 പരിപാടികൾ. ഷാർജ പുസ്തകമേള ഇത്തവണയും ലോകത്തെ വിസ്മയിപ്പിക്കാനൊരുങ്ങുകയാണ്. ഹിന്ദി കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഓസ്കാർ ജേതാവ്  ഗുൽസാർ, എഴുത്തുകാരായ വിക്രം സേത്, അനിത നായർ കവി വയലാർ ശരത്ചന്ദ്രവർമ, സിനിമ നടൻ ടൊവിനോ തോമസ് തുടങ്ങിയവർ ഇന്ത്യയിൽ നിന്നും മേളയുടെ ഭാഗമാകും. 

നൊബേൽ ജേതാവ് ഒർഹാൻ പാമുക്, ഇംഗ്ലീഷ് എഴുത്തുകാരനും സംരംഭകനുമായ മാർക് മാന്‍സൺ, അമേരിക്കൻ ടെലിവിഷൻ അവതാരകൻ സ്റ്റീവ് ഹാർവേ തുടങ്ങിയവരും മേളയിൽ പങ്കെടുക്കും. മെക്സിക്കോയാണ് ഇത്തവണത്തെ അതിഥി രാഷ്ട്രം. മലയാള മനോരമയുടെ പ്രത്യേക സ്റ്റോളും മേളയിൽ ഒരുക്കുന്നുണ്ട്. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് 11 ദിവസം നീണ്ടുനിൽക്കുന്ന മേള. പ്രവേശനം സൗജന്യമാണ്.