ബഹിരാകാശത്തേക്ക് യുഎഇയുടെ അഭിമാനക്കുതിപ്പ്; സോയൂസ് 15 യാത്ര തിരിച്ചു

ബഹിരാകാശരംഗത്തു പുതിയചുവടുവയ്പ്പുമായി യുഎഇ. യുഎഇയുടെ ആദ്യ ബഹിരാകാശയാത്രികൻ ഹസ അൽ മൻസൂരിയേയും വഹിച്ചുകൊണ്ടുള്ള പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെട്ടു. കസഖ്സ്ഥാനിൽ നിന്നും വൈകിട്ട് അഞ്ച് അൻപത്തേഴിനായിരുന്നു യാത്ര.

ബഹിരാകാശ ഗവേഷണരംഗത്ത് യുഎഇയുടെ അഭിമാനക്കുതിപ്പ്. ഹസ അൽ മൻസൂരിയേയും വഹിച്ചുകൊണ്ടുള്ള സോയൂസ് 15 പേടകം കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നു യാത്ര തിരിച്ചു. റഷ്യൻ കമാൻഡർ ഒലെഗ് സ്ക്രിപോഷ്ക, യുഎസിലെ ജെസീക്ക മീർ എന്നിവരായിരുന്നു സഹയാത്രികർ.

ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന പത്തൊൻപതാമത്തെ രാജ്യമാണ് യുഎഇ.  വിശുദ്ധ ഖുർആൻ, യുഎഇ ദേശീയ പതാക, കുടുംബാംഗങ്ങളുടെ ഫോട്ടോ തുടങ്ങിയ ഹസ അൽ മൻസൂരി കയ്യിൽ കരുതിയിരുന്നു. ഹസയുടെ നേട്ടം വരും ചരിത്രപരവും ഗൾഫ് മേഖലയ്ക്കാകെ പ്രചോദനകരവും അഭിമാനവും നൽകുന്നതാണെന്നു യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ ഗൾഫ് രാജ്യങ്ങളും യുഎഇക്കു അഭിനന്ദനമറിയിച്ചു. പത്തുദിവസത്തിനു ശേഷം ഒക്ടോബർ നാലിനു സംഘം തിരികെയെത്തും.