പട്ടികജാതി പട്ടികവർഗക്കാര്‍ക്ക് ഗൾഫിൽ ജോലി; എല്ലാ ചെലവുകളും സർക്കാർ വഹിക്കും

കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ ആയിരത്തിമുന്നൂറു പേർക്ക് ഈ വർഷം ഗൾഫിൽ ജോലി ഉറപ്പാക്കുമെന്നു മന്ത്രി എ.കെ.ബാലൻ. ഇവരെ ഗൾഫിലെത്തിക്കുന്നതിനുള്ള എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്നു മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യു.എ.ഇയിലെത്തിയ മന്ത്രി, വ്യവസായികളടക്കമുള്ളവരുമായി ചർച്ച നടത്തി.

സർക്കാർ നടപ്പിലാക്കിവരുന്ന നൈപുണ്യ വികസന പരിശീലനത്തിൻ്റെ ഭാഗമായി പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികള്‍ക്ക് തൊഴിൽ ഉറപ്പാക്കാൻ വേണ്ടിയാണ് പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി യുഎഇയിലെത്തിയത്. തൊഴിൽ നൽകാൻ സന്ന്ദ്ധരായ, അഡ്നോക്, സാബ് ടെക്, അൽ സൈദ, എസ് ടിഎസ്, ഇറാം മാൻപവർ സർവീസസ് പ്രതിനിധികൾ അടക്കം 70 സംരംഭകർ ദുബായ്, അബുദാബി എന്നിവിടങ്ങളിലായി നടത്തിയ യോഗങ്ങളിൽ പങ്കെടുത്തു. നൂറു പേർക്ക് ഉടനേയും 1300 പേർക്ക് ഈ വർഷത്തോടെയും ജോലി ഉറപ്പാക്കും.

വിദേശതൊഴിലിന് വേണ്ട പ്രത്യേക പരിശീലനവും ബോധവൽക്കരണവും കേരളത്തിൽ വച്ചു തന്നെ നൽകും. ഒായിൽ ആൻഡ് ഗ്യാസ് മേഖലയിൽ പൈപ്പ് ഫാബ്രിക്കേറ്റർ, ഫിറ്റർ, ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ, വെൽഡർമാർ, സ്റ്റോർ കീപ്പർമാർ, സഹായികൾ, ക്വാണ്ടിറ്റി സർവേയർ, എൻഡിറ്റി ടെക്നിഷ്യൻ, സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയ ജോലി സാധ്യതകൾ ഏറെയുണ്ടെന്ന് അധികൃതർ അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. പട്ടിക ജാതി,വർഗ വികസന വകുപ്പ് ഡയറക്ടർ അലി അസ്മർ പാഷയും മന്ത്രിക്കൊപ്പെ വിവിധ യോഗങ്ങളിൽ പങ്കെടുത്തു.