അച്ഛൻ ഹിന്ദു, അമ്മ മുസ്‌ലിം; കുഞ്ഞിന് ജനനസർട്ടിഫിക്കറ്റ് നൽകി യുഎഇ; ചരിത്രനീക്കം

സഹിഷ്ണുതാ വർഷത്തിൽ നിർണായകനീക്കവുമായി ‌യുഎഇ. ‌ഹിന്ദു–മുസ്‌ലിം ദമ്പതികൾക്ക് ജനിച്ച കുഞ്ഞിന് ജനനസർട്ടിഫിക്കറ്റ് നൽകിയ യുഎഇ നിയമഭേദഗതി നടത്തി. വിവാഹ നിയമപ്രകാരം പ്രവാസികളായ താമസക്കാരിൽ മുസ്‌‍ലിം വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് ഇതര മതക്കാരെ വിവാഹം കഴിക്കാം. എന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് മറ്റ് മതത്തിൽ നിന്നും വിവാഹം കഴിക്കാനാകില്ല. 

2016 ൽ കേരളത്തിൽ വെച്ചായിരുന്നു കിരൺ ബാബുവും സനം സാബൂ സിദ്ദിഖും വിവാഹിതരായത്. 2017ലാണ് ദമ്പതികൾ യുഎഇയിലെത്തിയത്. 2018ല്‍ കുഞ്ഞുണ്ടായതോടെയാണ് ദമ്പതികൾ പ്രതിസന്ധിയിലായത്. പിതാവ് ഹിന്ദുവായതിനാൽ ജനനസര്‍ട്ടിഫിക്കറ്റ് നൽകാനാകില്ലെന്നായിരുന്നു അധികൃതര്‍ ആദ്യം സ്വീകരിച്ച നിലപാട്. പിന്നാലെ എൻഒസി സർട്ടിഫിക്കറ്റിന് അപേക്ഷിച്ചു. നാല് മാസത്തെ വിചാരണക്കൊടുവിൽ കേസ് തള്ളി. 

തുടർന്ന് പൊതുമാപ്പ് വേളയിൽ ഒരിക്കൽക്കൂടി ശ്രമിക്കാൻ ദമ്പതികൾ തീരുമാനിച്ചു. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീണ്ടും അപേക്ഷിച്ചു. വിഷുവിന്റെ തലേന്ന് യുഎഇ അധികൃതരുടെ കൈനീട്ടമായി ജനനസർട്ടിഫിക്കറ്റ് ലഭിച്ചെന്ന് കിരൺ പറയുന്നു. 

ഭാര്യയും കുഞ്ഞും നിലവിൽ കേരളത്തിലാണുള്ളത്. അനമ്ത അസ്‌ലിൻ കിരൺ എന്നാണ് കുഞ്ഞിന്റെ പേര്.