ഷാര്‍ജയിലെ ലുലു ‌കൊള്ളയടിക്കാൻ ശ്രമം; നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി പൊലീസ്; വിഡിയോ

ഷാർജ – മുഖം മൂടി ധരിച്ചെത്തിയ ആഫ്രിക്കൻ വംശജരുടെ ഹൈപ്പർമാർക്കറ്റ് കൊള്ളയടിക്കാനുള്ള ശ്രമം ജീവനക്കാരുടെ ധീരമായ ചെറുത്തു നിൽപിനെ തുടർന്ന് പരാജയപ്പെട്ടു. ഷാർജ അൽ ഫലാ ലുലു ഹൈപ്പർമാർക്കറ്റാണ് കൊള്ളയടിക്കാൻ ശ്രമിച്ചത്. പ്രതികളെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ഹൈപ്പർമാർക്കറ്റ് പ്രവർത്തിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ ആജാനുബാഹുക്കളായ രണ്ടുപേർ ക്യാഷ് കൗണ്ടറിലെ ജീവനക്കാരനെ ആക്രമിച്ച് പണം കൊള്ളയടിക്കാനായിരുന്നു ശ്രമിച്ചത്. ആദ്യം ഒരാളാണ് സ്ഥലത്തെത്തിയത്. ഇയാൾ ആയുധമുപയോഗിച്ച് കൗണ്ടർ തകർക്കാൻ ശ്രമിക്കുന്നത് ജീവനക്കാരൻ തടഞ്ഞു. ഇതോടെ രണ്ടാമത്തെ അക്രമിയും ആയുധവുമായി പ്രവേശിച്ചു. ഇയാളെയും മറ്റു ജീവനക്കാർ കൂടി ചേർന്ന് ചെറുത്തു. മിനിറ്റുകളോളം അക്രമികളും ജീവനക്കാരും ഏറ്റുമുട്ടി. 

അക്രമികളെ നേരിടുന്നതിനിടെ ഒരു ജീവനക്കാരന് സാരമായ പരുക്കേറ്റു. ഉദ്യമം പരാജയപ്പെട്ടതിനെ തുടർന്ന് അക്രമികൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഹൈപ്പർമാർക്കറ്റിൽ നിന്ന് പുറത്തു കടക്കും മുൻപേ സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതായി ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയിഫ് അൽ സെറി അൽ ഷംസി പറഞ്ഞു. പ്രതികൾക്ക് യാതൊന്നും കവർച്ച ചെയ്യാൻ സാധിച്ചിട്ടില്ല. പരുക്കേറ്റ ജീവനക്കാരനെ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.