പലസ്തീൻ പ്രശ്‌ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണനയെന്നു സൗദി

പലസ്തീൻ പ്രശ്‌ന പരിഹാരമാണ് അറബ് രാജ്യങ്ങളുടെ പ്രഥമ പരിഗണനയെന്നു സൗദി അറേബ്യ. അറബ് യൂറോപ്യൻ ഉച്ചകോടിയിലാണ് സൌദി ഭരണാധികാരി സൽമാൻ രാജാവിൻറെ പ്രസ്താവന. ഭീകരത തടയാൻ ലോക രാഷ്ട്രങ്ങൾ സഹകരിച്ചു പ്രവർത്തിക്കണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെട്ടു.

പലസ്തീനിൽ തുടരുന്ന മനുഷ്യാവകാശ ലംഘനങ്ങളും യുദ്ധസമാനമായ സാഹചര്യവും പരിഹരിക്കുകയാണ് അറബ് രാജ്യങ്ങളുടെ ആദ്യ പരിഗണനയും ലക്ഷ്യവുമെന്നു സൽമാൻ രാജാവ് വ്യക്തമാക്കി. ഈജിപ്തിലെ കെയ്റോയിൽ പ്രഥമ അറബ് യൂറോപ്പ് ഉച്ചകോടിയിലായിരുന്നു സൌദി ഭരണാധികാരിയുടെ പ്രസ്താവന. ഭീകരത തടയാനും മേഖലയിൽ ഇറാൻറെ ഇടപെടൽ അവസാനിപ്പിക്കുന്നതിനും ലോകരാഷ്ട്രങ്ങളുടെ സഹകരണം സൌദി ആവശ്യപ്പെട്ടു. ഭീകരതയുടെ ഇരകളിലൊന്നാണ് സൌദി. അതിനാൽ ഭീകരതയെ ചെറുക്കുന്നതിനു സൌദി എന്നും മുന്നിലുണ്ട്. അതേസമയം, യെമൻ പ്രശ്നം യു.എൻ കരാറിന്റേയും അടിസ്ഥാനത്തിൽ പരിഹരിക്കണമെന്നും സൌദി ആവശ്യപ്പെട്ടു. യെമനിലെ വിഘടന വാദികൾക്ക് ഇറാൻ നൽകുന്ന പിന്തുണ അവസാനിപ്പിക്കണം. യൂറോപ്പിലേയും അറബ് മേഖലയിലേയും ഭരണാധികാരികൾ ഉൾപ്പെടെ പങ്കെടുത്ത ഉച്ചകോടിയിലായിരുന്നു ഇറാനെ വിമർശിച്ചും പലസ്തീനെ പിന്തുണച്ചും സൌദി രാജാവ് രംഗത്തെത്തിയത്.