നികുതിയിളവുകളിൽ പ്രതീക്ഷ; പുനരധിവാസത്തിൽ നിരാശ; പ്രവാസികളുടെ ബജറ്റ് പ്രതികരണം

കേന്ദ്ര സർക്കാരിന്റെ  ഇടക്കാല ബജറ്റിനോട് ഗൾഫിലെ പ്രവാസി മലയാളികൾക്കു സമ്മിശ്ര പ്രതികരണം.  ജോലിനഷ്ടപെട്ട് മടങ്ങുന്നവർക്കുള്ള പുനരധിവാസത്തിനു ബജറ്റിൽ പരിഗണനയില്ലാത്തതു പ്രവാസികളെ നിരാശരാക്കി. വിമാന ടിക്കറ്റു നിരക്കിൽ  ഇളവടക്കം വർഷങ്ങളായുള്ള ആവശ്യങ്ങളോടു ബജറ്റു മുഖം തിരിച്ചുവെന്നാണ് ആരോപണം.

കേന്ദ്രധനമന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന് ഗൾഫ് മേഖലയിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ,ബജറ്റിൽ പ്രഖ്യാപിച്ച നികുതിയിളവുകൾ പ്രവാസികൾക്ക് പ്രയോജനകരമാണെന്നാണ് പ്രതീക്ഷ. വീട്ടുവാടക, സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള പലിശ വരുമാനം, ഒാഹരി വിൽപനയിൽ നിന്നു കിട്ടുന്ന ലാഭം തുടങ്ങിയ എല്ലാ സ്ഥിര വരുമാനങ്ങൾക്കും പ്രവാസികൾ നികുതി കൊടുക്കണം എന്നിരിക്കെ ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തിയതിനെ പ്രവാസികൾ സ്വാഗതം ചെയ്യുന്നു. 

അതേസമയം പുനരധിവാസത്തിനുള്ള പ്രഖ്യാപനം അടക്കമുള്ള കാര്യങ്ങളിൽ ബജറ്റിൽ പരിഗണനയില്ലാത്തത് പ്രവാസികളെ നിരാശരാക്കി. വർഷങ്ങളായുള്ള ആവശ്യമായ വിമാന ടിക്കറ്റു നിരക്കിളവിനെ കുറിച്ചു സൂചന പോലുമില്ലാത്ത ബജറ്റായിരുന്നുവെന്നാണ് വിമർശനം. 

കേന്ദ്രബജറ്റ് പ്രത്യക്ഷത്തിൽ പ്രതീക്ഷ നൽകുന്നതാണെങ്കിലും പ്രവാസികൾക്ക് കാര്യമായ മെച്ചമില്ലന്നതാണ് പ്രവാസലോകത്തെ സാമൂഹിക സംഘടനകളു ടെ പ്രതികരണം.