രാഹുൽ ദുബായിൽ; സ്നേഹോഷ്മള വരവേൽപ്; കാത്തിരുന്ന് മലയാളവും

രണ്ടു ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കോൺഗ്രസ് അധ്യ്ക്ഷൻ രാഹുൽ ഗാന്ധിക്കു ഊഷ്മള സ്വീകരണം. ദുബായ് വിമാനത്താവളത്തിൽ പ്രവർത്തകരും നേതാക്കളും ആവേശത്തോടെ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. നാളെയും മറ്റന്നാളുമാണ് ഔദ്യോഗിക പരിപാടികൾ. 

വൈകിട്ട് ആറരയ്ക്ക് ദുബായ് വിമാനത്താവളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷനെ ഇൻകാസ്, കെഎംസിസി തുടങ്ങിയ സംഘടനാ പ്രവർത്തകരും കേരളത്തിൽ നിന്നടക്കമുള്ള നേതാക്കളും ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ  ദുബായ് ജബലഹ്‌ലിയിലെ തൊഴിലാളി ക്യാംപ് സന്ദർശിച്ചാണ് ഔദ്യോഗികപരിപാടികൾക്കു തുടക്കം. വൈകിട്ട് നാലിന് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ രാഹുൽ പ്രസംഗിക്കും. ദുബായിലേയും അബുദാബിയിലേയും ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന പരിപാടികളിൽ രാഹുൽ മുഖ്യാതിഥിയായിരിക്കും. വിദ്യാർഥികളുമായുള്ള സംവാദം, അബുദാബി ഗ്രാൻഡ് മോസ്ക്  സന്ദർശനം എന്നിവയും അജണ്ടയിലുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള കോൺഗ്രസ് അധ്യക്ഷന്റെ സന്ദർശനം വിജയിപ്പിക്കാൻ കേരളത്തിൽ നിന്നടക്കം നേതാക്കൾ യു.എ.ഇയിലെത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എം.പിമാരായ, കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ആൻറോ ആൻറണി, കുഞ്ഞാലികുട്ടി തുടങ്ങിയവർ രാഹുലിനൊപ്പമുണ്ടാകും.