സൗദിയിലെ അസീർ പ്രവിശ്യയിൽ വീണ്ടും ഭൂചലനം

സൗദിയിലെ  അസീർ  പ്രവിശ്യയിൽപെടുന്ന   നമ്മാസ്  പ്രദേശത്തു  ബുധനാഴ്ച   വീണ്ടും   ഭൂചലനം   ഉണ്ടായതായി   സൗദി  ജിയോളജിക്കൽ   സർവേ  . ബുധനാഴ്ചയാണ് ഭൂചലനം  ഉണ്ടായത് . റിക്ടർ  സ്കെയിലിൽ  2 .7  ഡിഗ്രി  രേഖപ്പെടുത്തി.  നേരിയ  ചലനമായിരുന്നെന്ന് അധികൃതർ   പറഞ്ഞു.   

തെക്കൻ പ്രവിശ്യയിലെ  ചെറുപട്ടണമായ  നമ്മാസിൽ   നിന്ന്  21  കിലോമീറ്റർ വടക്ക്  ഭാഗത്ത്  ചലനം അനുഭവപ്പെട്ടതായി  പ്രദേശത്തുകാർ    പറഞ്ഞു. അതേസമയം, ഭൂചലനം  അപായകരമല്ലാത്ത തോതിലായിരുന്നതിനാൽ ജനങ്ങളിൽ ഭീതി സൃഷ്ടിക്കാതിരിക്കാനാണ് തത്സമയം  തന്നെ  അതുസംബന്ധിച്ച  പ്രസ്താവന ഇറക്കാതിരുന്നതെന്നും അധികൃതർ  വിശദീകരിച്ചു.

ഈ പ്രദേശത്തു ആറു  ദിവസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന  മൂന്നാമത്തെ  ഭൂചലനമാണ്  ഇത്. ഈ മാസം മൂന്നിന് റിക്ടർ സ്കെയിലിൽ  നാല്  ഡിഗ്രി  തീവ്രത രേഖപ്പെടുത്തിയ   ഭൂചലനം  ഉണ്ടായിരുന്നു. തുടർന്നും നേരിയ തോതിലുള്ള  മറ്റൊരു ചലനവും ഉണ്ടായിരുന്നു.

സൗദിയിലെ ടൂറിസ്റ്റു കേന്ദ്രവും പ്രകൃതി  രമണീയവും കാർഷിക പ്രധാനവുമായ പ്രദേശമാണ് നമ്മാസ്. സൗദിയിൽ പലയിടങ്ങളിലായി നേരിയ ഭൂചലനങ്ങൾ ഉണ്ടാവാറുണ്ട്. കഴിഞ്ഞ മാസം 17 നു  ജിദ്ദ നഗരത്തിൽ നിന്ന് 91 കിലോമീറ്റർ  അകലെ ചെങ്കടലിൽ ഭൂചലനമുണ്ടായിരുന്നു. 3 ഡിഗ്രി തീവ്രതയോടെയുണ്ടായ പ്രകമ്പനം  കടലിൽ 20.88 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്.