‘പ്രിയ ബഷീർക്ക, നിങ്ങൾ എവിടെയാണുള്ളത്? എന്തിനാണ് ഇക്ക ഞങ്ങളിൽ നിന്ന് ഇങ്ങനെ അകന്ന്, മറഞ്ഞുനിൽക്കുന്നത്? ഞങ്ങൾ എന്തു തെറ്റു ചെയ്തിട്ടാണ് ഇങ്ങനെ വേദനിപ്പിക്കുന്നത്? ഇക്ക നാട്ടിൽ നിന്ന് യുഎഇയിലെത്തിയിട്ട് 22 വർഷം പിന്നിട്ടിരിക്കുന്നു. ഇതിനിടയ്ക്ക് ഞങ്ങളെ ഒരിക്കൽ പോലും ഒാർത്തില്ലല്ലോ. 12 വർഷം മുൻപ് നമ്മുടെ പ്രിയപ്പെട്ട ഉമ്മ നമ്മളെ വിട്ടുപോയത് നിങ്ങൾ അറിഞ്ഞിട്ടില്ലേ? മരിക്കുന്നതിന് മുൻപ് മൂത്ത മകനായ ഇക്കയെ ഒരു നോക്കു കാണാൻ ഉമ്മ എത്ര ആശിച്ചിരുന്നുവെന്നറിയാമോ? ഇക്കയെ കാണാൻ പറ്റാത്തതിൽ നീറിനീറിയാണ് ഉമ്മ ഇൗ ലോകത്ത് നിന്ന് വിടപറഞ്ഞത്. നിങ്ങൾ ദുബായിലെവിടെയോ കുടുംബ സമേതം ജീവിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഞങ്ങളൊരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഇടപെടില്ല. പക്ഷേ, ഞങ്ങള്‍ക്ക് ഇക്കയെ ഒന്നു കാണാൻ ഇനി സാധിക്കില്ലേ? ദയവു ചെയ്ത് ഇക്ക നാട്ടിലേയ്ക്ക് ഒന്നു വരൂ. മറ്റൊന്നിനുമല്ല. ഒരു നോക്ക് കാണാൻ മാത്രം’–തൃശൂർ വടക്കാങ്ങര തളി വരവൂർ തോട്ടുമൂച്ചിക്കൽ വീട്ടിൽ നജ്മയുടേതാണ് കരളലിയിപ്പിക്കുന്ന ഇൗ അപേക്ഷ. അതും 22 വർഷമായി കുടുംബത്തിന് യാതൊരു വിവരവുമില്ലാത്ത മൂത്ത സഹോദരൻ ടി.എം.മുഹമ്മദ് ബഷീർ എന്നയാൾക്കു വേണ്ടി.
അബുദാബിയിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്തിരുന്ന പിതാവ് മൊയ്തീന്റെ മരണത്തെ തുടർന്ന് 1993ൽ ഇരുപതാമത്തെ വയസ്സിലാണ് ബഷീർ യുഎഇയിലെത്തിയത്. പിതാവിന്റെ ജോലി അന്ന് ബഷീറിന് ലഭിച്ചു. തുടർന്ന് 1995ൽ അവധിക്ക് നാട്ടിലെത്തി രണ്ട് മാസം നിന്ന ശേഷം വീണ്ടും യുഎഇയിലേയ്ക്ക് തിരിച്ചുവന്നു. എന്നാൽ അതിൽ പിന്നെ ബഷീറിനെക്കുറിച്ച് വീട്ടുകാർക്കും ഇവിടെയുള്ള ബന്ധുക്കൾക്കും വിവരം ലഭിക്കാതെയായി. അന്ന് മൊബൈൽ ഫോൺ വ്യാപകമല്ലാത്തതിനാൽ ബഷീറിനെ ബന്ധപ്പെടുക പ്രയാസകരമായിരുന്നു. പിന്നീട്, കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ ബഷീർ നാട്ടിലേയ്ക്ക് പുറപ്പെട്ടു എന്നായിരുന്നു ലഭിച്ച വിവരം. എന്നാൽ അദ്ദേഹം പിന്നീടൊരിക്കലും നാട്ടിലെത്തിയതുമില്ല. യുഎഇയിലെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അന്വേഷിക്കാത്ത സ്ഥലമില്ല. എന്നാൽ, അടുത്തിടെ ഒരു നാട്ടുകാരൻ സമൂഹ മാധ്യമത്തിൽ നിന്നോ മറ്റോ ലഭിച്ച ഒരു പടം നജ്മയ്ക്ക് അയച്ചുകൊടുത്തു. കുടുംബ ഫോട്ടോ എന്ന് കരുതുന്ന അതിലുള്ള യുവാവ് തന്റെ സഹോദരൻ തന്നെയാണെന്ന് നജ്മ ഉറച്ചു വിശ്വസിക്കുന്നു. കണ്ണിന് ചെറിയ പ്രശ്നമുണ്ടായിരുന്നതിനാൽ എപ്പോഴും കണ്ണട ധരിച്ചിരുന്നയാളാണ് ബഷീർ. 2005ൽ ഉമ്മ ബീവാത്തുട്ടി മരിച്ചപ്പോഴെങ്കിലും ബഷീർ എത്തുമെന്നായിരുന്നു പ്രതീക്ഷ. അതും അസ്ഥാനത്തായതോടെ മറ്റു പലരും ബഷീറിനെ മറന്നെങ്കിലും നജ്മയുടെ മനസിൽ ഇക്കാക്കയുടെ മുഖം ഒരു സങ്കടമായി നിലകൊണ്ടു.
ബഷീർ യുഎഇയിൽ എവിടെയോ കുടുംബത്തോടൊപ്പം ജീവിക്കുന്നുണ്ട് എന്നു തന്നെയാണ് നജ്മയുടെയും മറ്റു ബന്ധുക്കളുടെയും വിശ്വാസം. എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ കുടുംബക്കാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മറഞ്ഞിരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് നജ്മ മനോരമ ഒാൺലൈനിനോട് പറഞ്ഞു. ഇൗ വാർത്ത കണ്ടിട്ടെങ്കിലും പ്രിയപ്പെട്ട സഹോദരൻ തങ്ങളെ ബന്ധപ്പെടുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദുബായിൽ ജോലി ചെയ്യുന്ന ബന്ധുവുമായി 056 695 6194 എന്ന നമ്പരിൽ ബന്ധപ്പെടാൻ അഭ്യർഥന.