വനിതകള്‍ക്കും യുവാക്കള്‍ക്കും പ്രാധാന്യം നല്‍കി യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏതാനും മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വന്നു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമാണ് മന്ത്രിസഭയിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
തൊഴിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മാനവ വിഭവശേഷി സ്വദേശിവൽക്കരണ വകുപ്പ് മന്ത്രിയായി നാസിര്‍ ബിന്‍ താനി അല്‍ ഹംലിയെ നിയമിച്ചതാണ് മന്ത്രിസഭാ പുനസംഘടനയിലെ പ്രധാനമാറ്റം. സാംസ്കാരിക, വൈജ്ഞാനിക വികസന വകുപ്പിൻറെ ചുമതല നൂറ അല്‍ കാബിയ്ക്ക് നൽകി. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സഹിഷ്ണുതാകാര്യ വകുപ്പ് സഹമന്ത്രിയായി നിയമിച്ചു. ഹെസാ ബുഹ്മെയദ് സാമൂഹ്യ വികസന മന്ത്രിയാകും.
ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂഇക്ക് ഉല്‍പാദന, വ്യവസായ വിഭാഗത്തിന്‍റെ അധിക ചുമതല നൽകി. ഇരുപത്തിയേഴുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താനെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മന്ത്രിയാക്കി നിയമിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു നിയമനം. മർയം അൽ മുഹൈരിയെ ഭക്ഷ്യസുരക്ഷാ മന്ത്രിയാക്കി. അഡ്വാൻസ്ഡ് സയൻസ് മന്ത്രിയായി സാറ അല്‍ അമീരിയെയും നൈപുണ്യവികസന സഹമന്ത്രിയായി അഹ്മദ് ബെല്‍ഹൂലിനെയും നിയമിച്ചു. സാകി അൽ നുസൈബയും പുതിയ മന്ത്രിസഭയിൽ ഇടം നേടി. ശാസ്ത്രം, സാങ്കേതികം, വൈദഗ്ധ്യം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകി കൊണ്ടാണ് പുതിയ മന്ത്രിമാരെ നിയമിച്ചിരിക്കുന്നത്.