ദുബായിലെ അതിവേഗ പാതകളുടെ പുതിയ വേഗപരിധി ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. മണിക്കൂറില്‍ 110 കിലോമീറ്ററാണ് പുതിയ വേഗമെന്നത് സംബന്ധിച്ച ദിശാസൂചകങ്ങള്‍ ഇരു റോഡുകളിലും സ്ഥാപിച്ചുകഴിഞ്ഞു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെയും എമിറേറ്റ്സ് റോഡിലെയും വേഗപരിധിയാണ് കുറച്ചിരിക്കുന്നത്. മണിക്കൂറില്‍ 120 കിലോമീറ്ററില്‍നിന്ന് 110 ആക്കി കുറയ്ക്കുകയായിരുന്നു. അപകടം കുറച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ആര്‍ടിഎ അറിയിച്ചു. ഞായറാഴ്ച മുതല്‍ മണിക്കൂറില്‍ 130 കിലോമീറ്ററിലേറെ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തും. നിശ്ചിത വേഗപരിധിയെക്കാള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ അധികമായാല്‍ 600 ദിര്‍ഹമാണ് പിഴ. ഇത് 40 കിലോമീറ്ററായാല്‍ 700ഉം 50 കിലോമീറ്റര്‍ അധികമായാല്‍ ആയിരം ദിര്‍ഹമും പിഴ അടയ്ക്കേണ്ടിവരും. ഗതാഗത രംഗത്ത് ആര്‍ടിഎ നടത്തിവന്ന പരിഷ്കാരങ്ങള്‍ അപകട നിരക്ക് കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. എക്സ്പ്രസ് ഹൈവേകളുടെ വേഗം കുറയ്ക്കുന്നതോടെ അപകടനിരക്ക് ഇനിയും കുറയുമെന്നാണ് ആര്‍ടിഎയുടെ പ്രതീക്ഷ. ഇതേസമയം ഷാര്‍ജയുടെ പരിധിയില്‍ ഈ റോഡുകളുടെ വേഗം കുറച്ചിട്ടില്ലെന്ന് ഷാര്‍ജ ഗതാഗത വിഭാഗം അറിയിച്ചു.