സൗദിയിൽ തൊഴിലുടമ തന്നെ അടിമയാക്കിവച്ചിരിക്കുകയാണെന്നും രക്ഷിക്കണമെന്നും അഭ്യർഥിച്ചു പഞ്ചാബി യുവതിയുടെ വിഡിയോ പുറത്തുവന്നതിനെത്തുടർന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടൽ. എത്രയും വേഗം ആളെ കണ്ടെത്താൻ സൗദിയിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദിനു മന്ത്രി നിർദേശം നൽകി.
പഞ്ചാബില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നിനോടാണു യുവതി കണ്ണീരോടെ വിഡിയോയിൽ സഹായം അഭ്യർഥിക്കുന്നത്. ഒരു വര്‍ഷം മുന്‍പു സൗദിയിലെത്തിയ താൻ റിയാദിലെ ദവാദ്മിയിലാണെന്നും തൊഴിലുടമയിൽനിന്നു കടുത്ത ശാരീരികപീഡനമാണു നേരിടുന്നതെന്നും യുവതി പറയുന്നു. അടച്ചിട്ട മുറിയില്‍ ഭക്ഷണം പോലും ലഭിക്കുന്നില്ല. ജീവന്‍ അപകടത്തിലാണ്. സ്വന്തം മകളെപോലെ കണ്ട് രക്ഷിക്കാന്‍ ഇടപെടണമെന്നാണ് അഭ്യർഥന. ആരുമിനി ഇവിടെ ജോലിക്ക് വരരുത്. അത്രയേറെ കടുത്ത പീഡനമാണു നടക്കുന്നത്.എങ്ങനെയും നാട്ടിൽ മക്കളുടെ അടുത്തെത്തണം.
രോഗബാധിതയായ അമ്മയ്ക്കു ശസ്ത്രക്രിയ നടത്തേണ്ടതുണ്ടെന്നും യുവതി പറയുന്നു. ഇവരുടെ പേരോ മറ്റു വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല. ഹോഷിയാർപുരിൽനിന്നുള്ള മറ്റൊരു യുവതിയെ മുൻപു തൊഴിൽപീഡനത്തിൽനിന്നു രക്ഷിച്ച പശ്ചാത്തലത്തിലാണു ഭഗവന്ത് മന്നിനോടു സഹായം തേടിയതെന്നു കരുതുന്നു.