യുഎഇയില്‍ പള്ളികൾക്കുള്ളിലെ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ നിയമം കൊണ്ടുവരുന്നു. ആരാധനാലയങ്ങളുടെ പവിത്രതയ്ക്ക് കളങ്കം ഏൽപ്പിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ നൽകുന്ന നിയമ നിർമാണത്തിനാണ് മത കാര്യവകുപ്പ് ശുപാർശ ചെയ്തത്.
അനുമതിയില്ലാതെ ആരാധനലായങ്ങളിൽ പഠന ക്ലാസുകളോ പ്രഭാഷണങ്ങളോ നടത്താൻ പാടില്ല. പരിധിവിട്ട തരത്തിൽ ആശയ പ്രചരങ്ങള്‍ നടത്തുന്നവരെയും പിടികൂടും. ഭിന്നിപ്പിനും വിഭാഗീയതയ്ക്കും ആരാധനാലയങ്ങൾ ഉപയോഗിക്കരുത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു പണപ്പിരിവ് നടത്തുന്നതും കുറ്റകരമായിരിക്കും. പുസ്തകങ്ങളോ ലഘുകലേഖകളോ നോട്ടീസുകളോ വിതരണം ചെയ്യുന്നതിനും വിലക്കുണ്ട്. പരസ്യങ്ങളും സിറ്റിക്കറുകളും പതിക്കാൻ പാടില്ല. പള്ളികളിൽ ഭക്ഷണ വിതരണം നടത്തുന്നതിനും വിവാഹനാന്തര സദ്യ നല്‍കുന്നതിനും മതകാര്യ വകുപ്പിൽനിന്ന് മുൻകൂട്ടി അനുമതി വാങ്ങണം. പള്ളികളുടെ നടത്തിപ്പിലും മറ്റും അനധികൃത ഇടപെടല്‍ അനുവദിക്കില്ല. ഭിക്ഷാടനവും പള്ളിയിൽ ഉറങ്ങുന്നതും തടയും. ഖുർആൻ പഠനത്തോടൊപ്പം നാഗരികതയുടെയും സമുന്നത സംസ്കാരത്തിന്‍റെയും സവിശേഷ കേന്ദ്രങ്ങളാക്കി രാജ്യത്തെ പള്ളികളെ മാറ്റുകയാണ് പുതിയ മസ്ജിദ് ഫെഡറൽ നിയമത്തിലൂടെ ലക്ഷ്യമാക്കുന്നത്. ജീവനക്കാരുടെ നിയമനത്തിലും നിയന്ത്രണമുണ്ടാകും. മാർഗ നിർദേശങ്ങൾ മറികടന്നാൽ ജീവനക്കാരും ശിക്ഷാര്‍ഹരായിരിക്കുമെന്നും വ്യക്തമാക്കുന്നു.