ദുബായ്: മാതാവ് ഫ്ളാറ്റിൽ ഒറ്റക്കാക്കി വിദേശത്ത് പോയതിനെ തുടർന്ന് മനം നൊന്ത് ജീവനൊടുക്കാൻ തുനിഞ്ഞ പതിമൂന്ന് വയസുകാരനെ ദുബായ് പൊലീസ് രക്ഷിച്ചു. ഫ്ളാറ്റിൻ്റെ വാതിലടച്ച് അകത്ത് നിന്ന ശേഷം ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ വിദ്യാർഥിയെ ഏറെ നേരത്തെ അനുനയത്തിന് ശേഷമാണ് പൊലീസ് പിന്തിരിപ്പിച്ചത്.
കുട്ടി ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ പൊലീസ് 13കാരനോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഒടുവിൽ പൊലീസിൻ്റെ അനുനയത്തിൽ ശാന്തനായ ബാലൻ സ്വയം വാതിൽ തുറന്നു. തേങ്ങിയേങ്ങി കരയുന്ന കുട്ടിയെയാണ് പൊലീസ് കണ്ടത്. ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. ഫ്ലാറ്റിനകത്തെ മേശയും കസേരകളും മറ്റു ഫർണിച്ചറുകളുമെല്ലാം തറയിലിട്ട സ്ഥിതിയിലായിരുന്നുവെന്ന് ദുബായ് പൊലീസ് വനിതാ–ബാല സംരംക്ഷണ വിഭാഗം ഡയറക്ടർ ലഫ്. കേണൽ സഇൗദ് റാഷിദ് അൽ ഹാലി പറഞ്ഞു. എട്ട് മണിക്കൂർ മുൻപ് മാതാവ് തന്നെ ഒറ്റയ്ക്കാക്കി ചികിത്സയ്ക്കായി നെതർലാൻഡ്സിലേയ്ക്ക് പോയതാണെന്ന് കുട്ടി പൊലീസിനെ അറിയിച്ചു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പൊലീസിനെ വിളിച്ചോളണം എന്നാവശ്യപ്പെട്ട് ചെലവിനായി അയ്യായിരം ദിർഹവും നൽകിയായിരുന്നു മാതാവ് പോയത്.
എന്നാൽ, പിതാവിനെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തെ തനിക്ക് കാണുന്നതേ ഇഷ്ടമല്ലെന്നായിരുന്നു മറുപടി. തന്നെ ഒട്ടും ഗൗനിക്കാത്തതും തൻ്റെ ആവശ്യങ്ങളൊന്നും നിറവേറ്റിത്തരാത്തയാളുമാണ് അദ്ദേഹമെന്നും കുട്ടി പറഞ്ഞു. ഇതേ തുടർന്ന് യുഎഇ സ്വദേശിയായ പിതാവുമായി പൊലീസ് ബന്ധപ്പെട്ടപ്പോൾ, അറബ് വംശജയായ ഭാര്യയുമായി താൻ വർഷങ്ങൾക്ക് മുൻപ് വേർപിരിഞ്ഞതാണെന്നും അതിൽപ്പിന്നെ കുട്ടിയുടെ സംരക്ഷണം അവർക്കാണെന്നും അദ്ദേഹം പറഞ്ഞു. തന്നോടുള്ള വെറുപ്പ് മുഴുവൻ ഭാര്യ മകനോട് കാണിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചർമ രോഗമാണ് മാതാവിന് എന്നാണ് കുട്ടി പൊലീസിനെ അറിയിച്ചത്. പിതാവ് മർദിച്ച പാടുകളുണ്ടെന്നും പറഞ്ഞു. എന്താവശ്യമുണ്ടെങ്കിലും മാതാവ് ഒരിക്കലും കുട്ടിയെ ഫ്ലാറ്റിൽ ഏകനാക്കി പോകാൻ പാടില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പിന്നീട് ഷാർജ ബാലസംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയും കൗൺസിലിങ് നൽകാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു.