അബുദാബി; എമിറേറ്റിൽ നൂറു വ്യാപാര സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ. പ്രവർത്തന രഹിതമായതോ വ്യാജ വിലാസങ്ങളിലോ നിലനിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ അധികൃതർ അന്വേഷണം നടത്തി നിയമ നടപടികള്‍ സ്വീകരിക്കും.
വ്യാജ വിവരങ്ങൾ നൽകി സാമ്പത്തിക മന്ത്രാലയത്തിൽ നിന്നും ലൈസൻസ് തരപ്പെടുത്തിയാതായി സംശയമുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. സാമ്പത്തിക മന്ത്രാലയം, നഗരസഭ , താമസ കുടിയേറ്റ വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് തലസ്ഥാന എമി റേറ്റില്‍ പരിശോധനയ്ക്ക് രൂപം നൽകിയത്. ലൈസൻസ് നേടിയിട്ടുണ്ടെങ്കിലും ഇതുപ്രകാരം പ്രവർത്തിക്കാത്ത സ്ഥാപനങ്ങൾ, വിസക്കച്ചവടത്തിനാണ് ലൈസൻസുകൾ ഉപയോഗിക്കുന്നതെന്നും സംശയമുണ്ട്. വിദേശങ്ങളിൽ നിന്നും തൊഴിലാളികളെ കൊണ്ടുവന്നു അവരെ മറ്റിടങ്ങളിൽ ജോലിചെയ്യാൻ അനുവദിക്കുകയാണ് ചെയ്യുന്നത്. തൊഴിൽ മേഖലയിൽ നിയമലംഘകരെ സൃഷ്ടിക്കാനാണ് ഇതു വഴിവയ്ക്കുകയെന്നു അധികൃതർ വ്യക്തമാക്കി.
അധികൃതരുടെ പ്രാഥമിക അന്വേഷണത്തിൽ 100 വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് വ്യാജമാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതിൽ 75 സ്ഥാപനങ്ങൾ അബുദാബിയിലാണ്. അഞ്ചെണ്ണം അൽഐനിലും 25 സ്ഥാപനങ്ങൾ അൽ ദഫ്‌റ മേഖലയിലുമാണെന്നു അധികൃതർ വെളിപ്പെടുത്തി.
പ്രവർത്തനം നിലച്ച സ്ഥാപനങ്ങൾ തൊഴിലാളികളുടെ വിസ റദ്ദാക്കുകയോ അവർക്ക് പുതിയ സ്ഥാപനങ്ങളിലേക്ക് മാറാനുള്ള നടപടികൾ പൂർത്തിയാക്കുകയോ വേണം . അടച്ചു പൂട്ടിയ സ്ഥാപനങ്ങളുടെ പേരിൽ തൊഴിലാളികളെ നില നിറുത്തുന്നത് എമിറേറ്റിന്റെ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്നു സാമ്പത്തിക മന്ത്രാലയത്തിലെ ആക്ടിങ് അണ്ടർ സെക്രട്ടറി ഖലീഫ ബിൻ സലിം ആൽമൻസൂരി അഭിപ്രായപ്പെട്ടു.
അടച്ചുപൊട്ടിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ വിസാ പ്രക്രിയകൾ നിയമാനുസൃതം പൂർത്തിയാക്കാതെ അവരെ അന്യസ്ഥാപനങ്ങളിൽ തൊഴിലെടുക്കാൻ വിടുന്നത് കുറ്റകരമാണ്. ഇക്കാര്യം മാനവ വിഭവ ശേഷി , സ്വദേശി വൽക്കരണ മന്ത്രാലയവുമായി സഹകരിച്ചുള്ള പരിശോധയിലൂടെ ഉറപ്പുവരുത്തുമെന്നും ഖലീഫ സൂചിപ്പിച്ചു. വിവിധ സർക്കാർ കാര്യാലയ പ്രതിനിധികൾ അടങ്ങിയ പ്രത്യേക സമിതിയാണ് വ്യാജ കമ്പനികളെ കുറിച്ച് അന്വേഷണം നടത്തുക.